പെട്ടി മോഷണം പോയ സംഭവം; ദക്ഷിണ റെയില്‍വെ നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്…

ചെന്നൈ: ട്രെയിനിലെ സെക്കന്റ് ക്ലാസ് യാത്രക്കിടെ പെട്ടി മോഷണം പോയ സംഭവത്തില്‍ നഷ്ടപരിഹാരമായി കുടുംബത്തിന് നാല് ലക്ഷം രൂപ നല്‍കണമെന്ന് ഉത്തരവ്. സെക്കന്റ് എസി കംപാര്‍ട്ട്‌മെന്റിലെ യാത്രക്കിടെ പെട്ടി മോഷണം പോയതിന് ദക്ഷിണ റെയില്‍വെ 4 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം നിര്‍ദേശിച്ചിരിക്കുന്നത്.

പെട്ടിയില്‍ സ്വര്‍ണ്ണാഭരണങ്ങളും വജ്രാഭരണങ്ങളും വിലയേറിയ വാച്ചും, വസ്ത്രങ്ങളും ഉണ്ടായിരുന്നുവെന്നാണ് ഉടമയുടെ വാദം. 2015 ജനുവരി 20 ന് ചെന്നൈയില്‍ നിന്നും പുറപ്പെട്ട തമിഴ്നാട് എക്സ്പ്രസ് ട്രെയിനിലാണ് ഈ കുടുംബം യാത്ര ചെയ്തത്. ബര്‍ത്തിന് താഴെ പെട്ടികള്‍ വച്ച ശേഷം ഇവര്‍ യാത്ര ആരംഭിച്ചു. ജനുവരി 22 ന് രാവിലെ ആഗ്ര സ്റ്റേഷനിലെത്തിയപ്പോഴാണ് ബാഗ് നോക്കിയത്. എന്നാല്‍ ബാഗ് മോഷ്ടിക്കപ്പെട്ടതായി വ്യക്തമായി. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

കംപാര്‍ട്ട്‌മെന്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ പെട്ടികള്‍ മോഷണം പോകുമ്പോള്‍ കംപാര്‍ട്ട്‌മെന്റിലുണ്ടായിരുന്നില്ല. ഒരാള്‍ ഈ പെട്ടികളുമായി കംപാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്തേക്ക് പോകുന്നത് കണ്ടതായി ടിടിഇ മൊഴി നല്‍കിയിരുന്നു.

അംഗീകൃത യാത്രാ ടിക്കറ്റില്ലാത്തവര്‍ക്ക് കംപാര്‍ട്ട്‌മെന്റിലേക്ക് പ്രവേശിക്കാന്‍ സാധിച്ചുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഉപഭോക്തൃ തര്‍ക്ക പരിഹാരത്തിന്റെ ഉത്തരവ്. 4800 രൂപ നല്‍കിയാണ് യാത്രാ ടിക്കറ്റ് ബുക്ക് ചെയ്തതെന്നാണ് കുടുംബത്തിന്റെ വാദം. പെട്ടി നഷ്ടപ്പെട്ടത് കടുത്ത മനോവേദനയ്ക്ക് കാരണമായെന്നും ഇവര്‍ പറഞ്ഞു. ഇവരുടെ വാദം അംഗീകരിച്ചാണ് കോടതി നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ടത്.

Top