ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; കളിക്കണമെങ്കില്‍ രഞ്ജി കളിച്ചിരിക്കണം നിബന്ധന കൊണ്ടുവരാന്‍ ബിസിസിഐ

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കളിക്കണമെങ്കില്‍ ഒരു വര്‍ഷത്തില്‍ മൂന്ന് നാല് രഞ്ജി ട്രോഫി മത്സരങ്ങള്‍ എങ്കിലും കളിക്കണമെന്ന നിബന്ധന കൊണ്ടുവരാന്‍ ബിസിസിഐ. ചില യുവതാരങ്ങള്‍ ഐപിഎല്ലില്‍ മാത്രം കളിക്കുന്നത് ശീലമാക്കാതിരിക്കുന്നതിനാണ് ബിസിസിഐ നീക്കം. ചില താരങ്ങള്‍ ഐപിഎല്‍ കളിക്കാനായി ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് പിന്മാറുന്നതില്‍ ബിസിസിഐയ്ക്ക് അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

രഞ്ജി ട്രോഫിയില്‍ ഗ്രൂപ്പ് എയില്‍ അവസാന സ്ഥാനത്താണ് ജാര്‍ഖണ്ഡ്. ഇതോടെ രാജസ്ഥാനെതിരായ അവസാന രഞ്ജി മത്സരത്തില്‍ പങ്കെടുക്കാന്‍ ബിസിസിഐ കിഷന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ താരം ഇതിനോട് താല്‍പ്പര്യപ്പെട്ടിട്ടില്ലെന്നാണ് സൂചന. ഫെബ്രുവരി 16 മുതലാണ് രഞ്ജിയില്‍ ജാര്‍ഖണ്ഡ്-രാജസ്ഥാന്‍ മത്സരം.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് ഇടയില്‍ വെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇഷാന്‍ കിഷാന്‍ ഇടവേളയെടുത്തിരുന്നു. പിന്നാലെ മുംബൈ ഇന്ത്യന്‍സ് സഹതാരം ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്‌ക്കൊപ്പം കിഷന്‍ പരിശീലനം നടത്തി. എങ്കിലും ജാര്‍ഖണ്ഡ് താരമായ കിഷന്‍ രഞ്ജി ട്രോഫി മത്സരങ്ങളില്‍ പങ്കെടുത്തില്ല.

Top