ക്രിക്കറ്റിന്റെ ചരിത്ര നേട്ടത്തിന് പിന്നില്‍ ഇന്ത്യന്‍ താരം വിരാട് കോഹ്ലി; ലോസ് ആഞ്ചല്‍സ് ഡയറക്ടര്‍

മുംബൈ: കാത്തിരിപ്പിനൊടുവില്‍ ക്രിക്കറ്റ് ഒളിംപിക്‌സ് കായികമാങ്കത്തിന്റെ ഭാഗമായിരിക്കുകയാണ്. മുംബൈയില്‍ ചേര്‍ന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയിലാണ് ട്വന്റി 20 ക്രിക്കറ്റിന് ഒളിംപിക്‌സിലേക്ക് മെമ്പര്‍ഷിപ്പ് നല്‍കിയിരിക്കുന്നത്. 2028ല്‍ ലോസ് ആഞ്ചല്‍സ് ഒളിംപിക്‌സില്‍ ക്രിക്കറ്റും ഒളിംപിക്‌സിന്റെ ഭാഗമാകും. ക്രിക്കറ്റിന്റെ ചരിത്ര നേട്ടത്തിന് പിന്നില്‍ ഇന്ത്യന്‍ താരം വിരാട് കോഹ്ലിയുടെ നിര്‍ണായക സാന്നിധ്യമുണ്ട്. ലോസ് ആഞ്ചല്‍സ് ഒളിംപിക്‌സ് കമ്മറ്റിയുടെ സ്‌പോര്‍ട്‌സ് ഡയക്ടര്‍ നിക്കോളോ കാമ്പ്രിയാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒളിംപിക്‌സ് വേദിയില്‍ ഇന്ത്യന്‍ ഇതിഹാസത്തിന്റെ പേര് ഉയര്‍ന്ന് കേട്ടതില്‍ അതിശയമില്ലെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം. കോഹ്ലിഫൈഡ് എന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇതിനോട് പ്രതികരിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 25,000ത്തിലധികം റണ്‍സ് നേടിയ കോഹ്ലി ഇന്ത്യന്‍ മുന്‍ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിനൊപ്പമാണ് വിലയിരുത്തപ്പെടുന്നത്.

ലോസ് ആഞ്ചല്‍സ് ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നതിന് കോഹ്ലിയുടെ സാന്നിധ്യം വലുതാണ്. ക്രിക്കറ്റ് പാരമ്പര്യമില്ലാത്ത രാജ്യങ്ങളിലേക്ക് ആ വിനോദത്തിന് പ്രചാരം ലഭിക്കാനും തീരുമാനം സഹായകമാകും’ ലോസ് ആഞ്ചല്‍സ് ഒളിംപിക്‌സ് ഡയറക്ടര്‍ വ്യക്തമാക്കി.

 

 

Top