വേള്‍ഡ് അത്‌ലറ്റ് ഓഫ് ദ ഇയറിന്റെ അന്തിമപ്പട്ടികയില്‍ ഇടം നേടി ഇന്ത്യന്‍ താരം നീരജ് ചോപ്ര

ന്യൂഡല്‍ഹി: വേള്‍ഡ് അത്‌ലറ്റ് ഓഫ് ദ ഇയറിന്റെ അന്തിമപ്പട്ടികയില്‍ ഇടം നേടി ഇന്ത്യന്‍ താരം നീരജ് ചോപ്ര. ഇന്ത്യയ്ക്ക് വേണ്ടി ജാവലിന്‍ ത്രോയില്‍ ഒളിമ്പിക് സ്വര്‍ണം നേടിയ നീരജ് ഈ ഇനത്തിലെ ലോകചാമ്പ്യന്‍ കൂടിയാണ്.

അഞ്ച് താരങ്ങളാണ് ഫൈനല്‍ റൗണ്ടിലുള്ളത്. നീരജിന് പുറമേ യു.എസ്സിന്റെ ഷോട്ട് പുട്ട് താരം റയാന്‍ ക്രൗസര്‍, സ്വീഡന്റെ പോള്‍ വോള്‍ട്ട് താരം മോന്‍ഡോ ഡുപ്ലാന്റിസ്, കെനിയയുടെ മാരത്തണ്‍ ലോകചാമ്പ്യന്‍ കെല്‍വിന്‍ കിപ്റ്റം, യു.എസ്സിന്റെ അതിവേഗതാരം നോവ ലൈലെസ് എന്നിവരാണ് പട്ടികയിലുള്ളത്.

പുരസ്‌കാര ജേതാവിനെ ഡിസംബര്‍ 11 ന് പ്രഖ്യാപിക്കും. വോട്ടിങ് മുഖേനയാണ് പുരസ്‌കാര ജേതാവിനെ തീരുമാനിക്കുന്നത്. ഇതുവരെ ഒരു ഇന്ത്യന്‍ താരത്തിനും വേള്‍ഡ് അത്‌ലറ്റ് ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടാനായിട്ടില്ല. നീരജ് പുരസ്‌കാരം നേടിയാല്‍ അത് ചരിത്രമാകും. കഴിഞ്ഞ തവണ സ്വീഡന്റെ മോന്‍ഡോ ഡുപ്ലാന്റിസാണ് പുരസ്‌കാരം നേടിയത്. താരം ഇത്തവണയും പട്ടികയിലുണ്ട്.

2020 ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ നീരജ് ലോകചാമ്പ്യന്‍ഷിപ്പ്, ഡയമണ്ട് ലീഗ്, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് എന്നിവയിലും ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയിട്ടുണ്ട്.

Top