അമേരിക്കയിൽ വൈറ്റ് ഹൗസ് പാർക്കിലേക്ക് വാഹനം ഇടിച്ചുകയറ്റി 19 വയസുള്ള ഇന്ത്യൻ വംശജൻ

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് പാർക്കിലേക്ക് വാഹനം ഇടിച്ചുകയറ്റിയ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. 19 വയസുള്ള സായ് വർഷിതാണ് പിടിയിലായത്. നാസി കൊടിയുമായി എത്തിയ യുവാവിനെതിരെ പ്രസിഡന്റിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്നതടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തി. വൈറ്റ് ഹൗസിലെ പാർക്കിലെ സുരക്ഷാ ബാരിയറിൽ യു-ഹാൾ ട്രക്കിലേക്കാണ് ഇയാൾ വാഹനം ഇടിച്ചുകയറ്റിയത്. മനഃപൂർവ്വമായാണ് സായ് വർഷിത് വാഹനം ഇടിച്ച് കയറ്റിയതെന്നാണ് പൊലീസ് പറയുന്നത്.

തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. സെന്റ് ലൂയിസിലുള്ള മിസൗറിയിലെ ചെസ്റ്റർഫീൽഡിൽ താമസിക്കുന്ന സായ് വർഷിതാണ് കാർ ഇടിച്ചുകയറ്റിയതെന്ന് രഹസ്യാനേഷണ വിഭാഗം വ്യക്തമാക്കി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തിന് ശേഷം ഇയാൾ നാസി പതാകയുമായി വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയെന്നും പൊലീസും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമെത്തിയപ്പോൾ ഇയാൾ ആക്രോശിച്ചെന്നുമാണ് പറയുന്നത്. ഇതിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ കൊല്ലാൻ ആഗ്രഹിക്കുന്നുവെന്നും സായ് പറഞ്ഞതായി രഹസ്യാനേഷണ വിഭാഗം വ്യക്തമാക്കി. ഇതോടെയാണ് പ്രസിഡന്‍റിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്നതടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയത്. ഇയാളെ ജയിലിലടച്ചിട്ടുണ്ട്. മിസോറാമിൽ നിന്നും അമേരിക്കയിലെത്തിയതാണ് സായ് വർഷിതിന്റെ കുടുംബക്കാർ.

അപകടത്തെത്തുടർന്ന് രഹസ്യാന്വേഷണ വിഭാഗത്തിലെയും മെട്രോപൊളിറ്റൻ പൊലീസ് വകുപ്പിലെയും ഉദ്യോഗസ്ഥർ വാഹനം പരിശോധിച്ചു. വാഹനത്തിൽ നിന്ന് നാസി പതാക ഉൾപ്പെടെയുള്ള നിരവധി തെളിവുകൾ ശേഖരിച്ചതായണ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്. സംഭവത്തിന്റെ വീഡിയോ അടക്കം ഇതിനകം പുറത്തുവന്നിട്ടുണ്ട്. മറ്റാർക്കെങ്കിലും ഇതിന് പിന്നിൽ പങ്കുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഇത് സംബന്ധിച്ച് വിശദമായ അന്വഷണം നടക്കുകയാണെന്ന് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Top