അല്‍ ഖ്വയ്ദയ്ക്ക് സാമ്പത്തിക സഹായം നൽകി ; ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ 27 വര്‍ഷം തടവ്

വാഷിംഗ്ടൺ : തീവ്രവാദ സംഘടനയായ അല്‍ ഖ്വയ്ദയ്ക്ക് സഹായം നൽകിയതിന് ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ 27 വര്‍ഷം തടവ്.

അല്‍ ഖ്വയ്ദയുമായി പണമിടപാടുകൾ നടത്തുകയും ഫെഡറല്‍ ജഡ്ജിനെ വധിക്കാന്‍ പണം നല്‍കുകയും ചെയ്ത കേസിലാണ് തടവ് വിധിച്ചിരിക്കുന്നത്.

യഹ്യ ഫറൂഖ് മുഹമ്മദ് എന്നയാൾക്കാണ് 27 വര്‍ഷം തടവ് ശിക്ഷ ലഭിച്ചത്.

ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് കുടിയേറിയതാണ് യഹ്യ ഫറൂഖ് മുഹമ്മദ് .

യെമെനിലെ അല്‍ ഖ്വയ്ദ നേതാവ് അന്‍വര്‍ അല്‍ ഔലാകിക്ക് 22,000 ഡോളര്‍ ധനസഹായം നല്‍കിയെന്ന കേസില്‍ യഹ്യ ഫറൂഖ് മുഹമ്മദും, സഹോദരനുമുള്‍പ്പെടെ നാല് പേരെ 2015-ല്‍ ആണ് അറസ്റ്റ് ചെയ്തത്.

2009-ല്‍ മുഹമ്മദ് ഉള്‍പ്പെടെ മൂന്നുപേര്‍ യെമെന്‍ സന്ദര്‍ശിച്ചിരുന്നു. ഇത് ഔലകിയെ സന്ദർശിച്ച് പണം നൽകാനായിരുന്നു. എന്നാൽ കൂടിക്കാഴ്ച നടത്താന്‍ സാധിക്കാതിരുന്നതിനാല്‍ പണം വേറൊരാളുടെ കൈവശം നല്‍കുകയായിരുന്നു.

2015ൽ തനിക്കൊപ്പം ജയിലില്‍ കഴിഞ്ഞിരുന്ന മറ്റൊരു പ്രതിക്ക് യുഎസ് ജില്ലാ ജഡ്ജി ജാക്ക് സോഹറിയെ വധിക്കാന്‍ 15,000 ഡോളര്‍ വാഗ്ദാനം ചെയ്യുകയായിരുന്നു.

അക്രമം പ്രോത്സാഹിപ്പിച്ചതിനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിയതിനുമാണ് മുഹമ്മദിനെ ജയിലില്‍ അടച്ചത്.

അമേരിക്കയിലെ ജനങ്ങള്‍ക്കും ജഡ്ജിക്കും നീതിന്യായ വ്യവസ്ഥയ്ക്കും മുഹമ്മദ് ഭീഷണിയാണെന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ ജസ്റ്റിന്‍ ഹെഡ്മാന്‍ അഭിപ്രായപ്പെട്ടു.

2002-ല്‍ ആണ് മുഹമ്മദ് വിദ്യാഭ്യാസത്തിനായി അമേരിക്കയില്‍ എത്തുന്നത്.

2009-ല്‍ അമേരിക്കന്‍ പൗരയെ വിവാഹം ചെയ്ത് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു.

Top