ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റൺ: പുരുഷ ഡബിൾസിൽ കൊറിയക്ക് കിരീടം

ന്ത്യ ഓപ്പൺ ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ കൊറിയക്ക് കിരീടം. ഫൈനലിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തെ തോൽപ്പിച്ചു. ഒരു മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിൽ 21-15, 11-21, 18-21 എന്ന സ്‌കോറിനാണ് ലോകചാമ്പ്യൻ ജോഡികളായ കാങ് മിൻ ഹ്യൂക്ക്-സിയോ സിയോങ് ജേ സഖ്യം ചാമ്പ്യന്മാരായത്.

ഡൽഹിയിൽ നടന്ന ഫൈനലിൽ ലോകചാമ്പ്യൻമാർക്കെതിരെ മികച്ച തുടക്കമാണ് ഇന്ത്യൻ ജോഡിക്ക് ലഭിച്ചത്. ആവർത്തിച്ചുള്ള പിഴവുകൾ പിന്നീട് തിരിച്ചടിയായി. ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാക്കളായ സാത്വിക്-ചിരാഗ് സഖ്യം കാങ്-സിയോ സഖ്യത്തിനെതിരെ ഒരു മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടുനിന്ന ഫൈനലിൽ 21-15, 11-21, 18-21 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്.

രണ്ടാം തവണയും ഇന്ത്യ ഓപ്പൺ കിരീടമെന്ന സാത്വിക്-ചിരാഗ് കൂട്ടുകെട്ടിന്റെ സ്വപ്നമാണ് തകർന്നത്. 2022ൽ ഇന്ത്യ ഓപ്പൺ കിരീടം ഇന്ത്യൻ ജോഡി നേടിയിരുന്നു. ഇന്ത്യ ഓപ്പണിന്റെ പുരുഷ ഡബിൾസിൽ സാത്വിക്-ചിരാഗ് ഒഴികെ ഒരു ഇന്ത്യൻ ജോഡിക്കും ഇതുവരെ കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. സാത്വിക്-ചിരാഗ് നേരത്തെ മലേഷ്യ ഓപ്പൺ 2024 ഫൈനലിലും തോറ്റിരുന്നു.

നേരത്തെ, ചൈനയുടെ ഷി യു ക്വി ഹോങ്കോങ്ങിന്റെ ലീ ച്യൂക് യിയുവിനെ പരാജയപ്പെടുത്തി പുരുഷ സിംഗിൾസ് കിരീടം നേടിയിരുന്നു. മറുവശത്ത്, ചൈനയുടെ ചെൻ യു ഫെയിയെ തോൽപ്പിച്ച് ചൈനീസ് തായ്പേയിയുടെ തായ് സു യിംഗ് വനിതാ സിംഗിൾസ് കിരീടം നേടി.

Top