ഇന്ത്യന്‍ നാവികസേനയ്ക്ക് ഹെലികോപ്റ്റര്‍ നിര്‍മ്മിക്കാന്‍ നാല് ഇന്ത്യന്‍ കമ്പനികള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയ്ക്കായുള്ള കാല്‍ ലക്ഷം കോടിയുടെ ഹെലികോപ്റ്റര്‍ കരാറിനായി അവസാന ലാപ്പിലുള്ളത് നാല് ഇന്ത്യന്‍ കമ്പനികളാണ്.ടാറ്റ, അദാനി, മഹീന്ദ്ര ഡിഫന്‍സ് സിസ്റ്റംസ്, ഭാരത് ഫോര്‍ജ് എന്നിവയെയാണ് ഇന്ത്യന്‍ നാവികസേന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

നാവികസേനയ്ക്ക് 111 നേവല്‍ യൂട്ടിലിറ്റി ഹെലികോപ്റ്റര്‍ വാങ്ങാനുള്ളതാണ് പദ്ധതി.ഇന്ത്യന്‍ കമ്പനികളുടെയും വിദേശ കമ്പനികളുടെയും സഹകരണത്തോടെ ഇന്ത്യയില്‍ തന്നെ ഹെലികോപ്റ്ററുകള്‍ നിര്‍മ്മിച്ചെടുക്കാനാണ് മോദി സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയത്.ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ കമ്പനികള്‍ ഇനി ഈ രംഗത്ത് പരിചയസമ്പന്നരായ വിദേശ കമ്പനികളുമായി ചേര്‍ന്ന് പങ്കാളിത്ത കരാര്‍ ഒപ്പുവയ്ക്കണം.

യൂറോപ്യന്‍ എയര്‍ബസ് ഹെലികോപ്റ്റര്‍, അമേരിക്കന്‍ സികോര്‍സ്‌കി, ലോക്ഹീഡ് മാര്‍ട്ടിന്‍, റഷ്യന്‍ റോസോബോറോണ്‍ എക്‌സപോര്‍ട്ട് എന്നീ കമ്പനികളുമായാണ് പങ്കാളിത്തത്തിലെത്തേണ്ടത്.പദ്ധതിയില്‍ പങ്കാളികളാകാന്‍ എട്ട് ഇന്ത്യന്‍ കമ്പനികളാണ് താത്പര്യം പ്രകടിപ്പിച്ചിരുന്നത്.മനോഹര്‍ പരീക്കര്‍ പ്രതിരോധ മന്ത്രിസ്ഥാനം ഒഴിയുന്നതിന് മുന്‍പാണ് നേവിയുടെ ചീറ്റ, ചേതക് ഹെലികോപ്റ്ററുകള്‍ മാറ്റാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്.പിന്നീട് നിര്‍മ്മല സീതാരാമന്‍ പദ്ധതിക്ക് വേഗം നല്‍കുകയായിരുന്നു.

Top