കോവിഡ് രോഗികളെ ആകാശമാര്‍ഗം മാറ്റാന്‍ എയര്‍ ഇവാക്വേഷന്‍ പോഡുമായി നാവികസേന

കൊച്ചി: രാജ്യത്ത് കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രോഗബാധയുള്ളവരെ ആകാശമാര്‍ഗം ആശുപത്രിയിലേക്ക് മാറ്റാനുള്ള പ്രത്യേക പേടകം രൂപകല്പ്പന ചെയ്ത് നാവിക സേന.

കൊച്ചിയിലെ ദക്ഷിണ മേഖല നാവിക ആസ്ഥാനത്തെ ജീവനക്കാരാണ് ചെലവ് കുറഞ്ഞ എയര്‍ ഇവാക്വേഷന്‍ പോഡ് നിര്‍മ്മിച്ചത്. പൈലറ്റുമാര്‍ അടക്കമുള്ള വിമാന ജീവനക്കാര്‍ക്ക് വൈറസ്ബാധയേല്‍ക്കാതെ രോഗിയെ മാറ്റാന്‍ ഈ ഉപകരണം കൊണ്ട് സാധ്യമാകും.

ഉള്‍ക്കടലില്‍ കുടുങ്ങിയ കപ്പലുകളില്‍ നിന്നോ, ദ്വീപുകളില്‍ നിന്നോ കോവിഡ് രോഗികളെ ആശുപത്രിയിലേക്ക് ആകാശ മാര്‍ഗം മാറ്റുമ്പോഴുള്ള വെല്ലുവിളി പൈലറ്റുമാരുടെ സുരക്ഷിതത്വമാണ്. വിമാന ജീവനക്കാര്‍ക്ക് വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം ആശങ്കയില്ലാതെ രോഗികളുമായി പറക്കാമെന്നതാണ് ഈ എയര്‍ ഇവാക്വേഷന്‍ പോഡിന്റെ സവിശേഷത.

32 കിലോ ഗ്രാം ഭാരമുള്ള 12 ഉപകരണങ്ങളാണ് ഇപ്പോള്‍ നാവിക സേന നിര്‍മ്മിച്ചിട്ടുള്ളത്.
വിദേശ രാജ്യങ്ങളില്‍ നിന്നും എയര്‍ ഇവാക്വേഷന്‍ പോഡുകള്‍ ഇറക്കുമതി ചെയ്യാന്‍ ഏകദേശം 55 ലക്ഷം രൂപയില്‍ അധികമാണ് ചെലവ്. എന്നാല്‍ ഈ നാവിക സേന നിര്‍മ്മിച്ച ഉപകരണത്തിന് അമ്പതിനായിരം രൂപ മാത്രമാണ് ചെലവ് വരുന്നത്.

Top