ഓപ്പറേഷന്‍ തുടങ്ങി; കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പലില്‍ പ്രവേശിച്ച് ഇന്ത്യന്‍ നാവികസേന

ന്യൂഡല്‍ഹി: അറബിക്കടലില്‍ സൊമാലിയന്‍ തീരത്ത് നിന്ന് കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പലില്‍ പ്രവേശിച്ച് ഇന്ത്യന്‍ നാവികസേന കമാന്‍ഡോകള്‍. 15 ഇന്ത്യക്കാരടങ്ങിയ കപ്പലിനെ മോചിപ്പിക്കുന്നതിനും കടല്‍കൊള്ളക്കാരെ തുരത്തുന്നതിനുമുള്ള ഓപ്പറേഷന്‍ ആരംഭിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈയാണ് ദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്നത്. റാഞ്ചിയ കപ്പലിന് സമീപമെത്തിയ ഇന്ത്യന്‍ യുദ്ധകപ്പലില്‍ നിന്ന് ഹെലികോപ്റ്ററയച്ച് കടല്‍കൊള്ളക്കാര്‍ക്ക് കപ്പല്‍വിട്ടുപോകാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നാവികസേനയുടെ എലൈറ്റ് മറൈന്‍ കമാന്‍ഡോകള്‍ കപ്പലില്‍ പ്രവേശിച്ചിരിക്കുന്നത്.

റാഞ്ചിയ കപ്പലിലെ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും യുദ്ധകപ്പലിലെ സംഘം ഏത് ഓപ്പറേഷനും നടത്താനുള്ള തയ്യാറെടുപ്പുകളോടെയാണ് നില്‍ക്കുന്നതെന്നും സൈന്യം നേരത്തെ അറിയിച്ചിരുന്നു.

ലൈബീരിയന്‍ പതാകയുള്ള എം.വി ലില നോര്‍ഫോക് എന്ന ചരക്കുകപ്പലാണ് കൊള്ളക്കാര്‍ തട്ടിയെടുത്തത്. സായുധരായ ആറ് കൊള്ളക്കാര്‍ ചേര്‍ന്ന് വ്യാഴാഴ്ച വൈകീട്ടാണ് കപ്പല്‍ റാഞ്ചിയതെന്നാണ് റിപ്പോര്‍ട്ട്.

ബ്രസീലിലെ പോര്‍ട്ട് ഡു അകോയില്‍ നിന്ന് ബഹ്റൈനിലെ ഖലീഫ ബിന്‍ സല്‍മാനിലേക്ക് പോകുന്നതിനിടെയാണ് സോമാലിയയില്‍ നിന്ന് 300 നോട്ടിക്കല്‍ മൈല്‍ കിഴക്ക് നിന്ന് കടല്‍ക്കൊള്ളക്കാര്‍ എം.വി ലില നോര്‍ഫോക് എന്ന ചരക്കുകപ്പല്‍ ഹൈജാക്ക് ചെയ്തത്.

കപ്പല്‍ റാഞ്ചിയെന്ന സന്ദേശം ലഭിച്ചയുടന്‍ ഇന്ത്യന്‍ നാവികസേന നടപടികള്‍ ആരംഭിച്ചിരുന്നു. ഐഎന്‍എസ് ചെന്നൈയെ വഴിതിരിച്ചുവിടകയും സമുദ്ര പട്രോളിങ് വിമാനത്തെ നിരീക്ഷണത്തിനായി നിയോഗിക്കുകയും ചെയ്തിരുന്നു.

Top