ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി, ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ 20 വര്‍ഷം തടവ് ശിക്ഷ

jail

ന്യൂയോര്‍ക്ക്: അന്യപുരുഷനുമായി ബന്ധം സ്ഥാപിച്ച ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന് അമേരിക്കന്‍ കോടതി ഇരുപത് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.

ഭാര്യയുടെ ശരീരത്തില്‍ 46 തവണ കത്തികൊണ്ട് കുത്തി മുറിവുണ്ടാക്കി കൊലപ്പെടുത്തിയെന്ന കേസില്‍ നിതിന്‍.പി.സിംഗിനെയാണ് ശിക്ഷിച്ചത്.

പ്രതിയ്ക്ക് ശിക്ഷാ കാലയളവിന്റെ 85 ശതമാനം അനുഭവിച്ചതിന് ശേഷം മാത്രമേ പരോള്‍ അനുവദിക്കാവൂ എന്നും ന്യൂജഴ്സിയിലെ സാലെം കോടതിയുടെ ശിക്ഷാ വിധിയില്‍ പറയുന്നു.

2016 ജൂലൈയിലാണ് കേസിനാധാരമായ സംഭവം നടക്കുന്നത്. ദമ്പതികള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് 42കാരിയായ ഭാര്യ, സീമാ സിംഗിനെ, നിതിന്‍ കൊലപ്പെടുത്തുകയായിരുന്നു.

അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന ദമ്പതികളുടെ മൂന്ന് കുട്ടികളെയും ഉറക്കികിടത്തിയ ശേഷമാണ് പ്രതി കൃത്യം ചെയ്തത്. കുട്ടികളെയും തന്റെ സ്വത്തുക്കളും തട്ടിയെടുത്ത് മറ്റൊരാളോടൊപ്പം ജീവിക്കാന്‍ പോകുന്നുവെന്ന് ഭാര്യ പറഞ്ഞതിന്റെ ദേഷ്യത്തിലാണ് താന്‍ കൃത്യം ചെയ്തതെന്ന് പ്രതി കോടതിയില്‍ പറഞ്ഞു. ദേഷ്യം വന്ന താന്‍ കയ്യില്‍ കിട്ടിയ കത്തിയെടുത്ത് ഭാര്യയെ കുത്തുകയായിരുന്നു. പിന്നീട് താന്‍ തന്നെയാണ് എമര്‍ജന്‍സി ഹെല്‍പ്പ്‌ലൈനില്‍ വിളിച്ച് സംഭവം അറിയിച്ചതെന്നും പ്രതി കോടതിയില്‍ പറഞ്ഞു.

Top