അതിര്‍ത്തിയില്‍ നേപ്പാള്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു

ലഖ്‌നൗ: ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു.നേപ്പാള്‍ പൊലീസാണ് ഇന്ത്യന്‍ പൗരന് നേരെ വെടിയുതിര്‍ത്തത്. 26 കാരനായ ഗോവിന്ദയാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. നേപ്പാളിന്റെ അതിര്‍ത്തിയില്‍ പൊലീസുമായുണ്ടായ വഴക്കിനെ തുടര്‍ന്നാണ് ഗോവിന്ദയ്ക്ക് വെടിയേറ്റതെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച തന്റെ സൂഹൃത്തുക്കളായ പപ്പു സിങ്,ഗുര്‍മീത് സിങ് എന്നിവരോടൊപ്പമാണ് ഗോവിന്ദ നേപ്പാളിലേക്ക് ചെന്നത്. എന്നാല്‍ നേപ്പാള്‍ പൊലീസുമായി തര്‍ക്കം ഉണ്ടാവാനുള്ള കാരണം അറിവായിട്ടില്ല.

നേപ്പാളിലേക്ക് പോയ മൂന്ന് ഇന്ത്യന്‍ പൗരന്‍മാരും നേപ്പള്‍ പൊലീസും തമ്മില്‍ തര്‍ക്കമുണ്ടായെന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരമെന്ന് പിലിഭിത് പോലീസ് സൂപ്രണ്ട് ജയ് പ്രകാശ് പറഞ്ഞു. ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ ഇന്ത്യയുടെ പ്രദേശത്തേക്ക് തിരിച്ചെത്തി. അതേസമയം മൂന്നാമത്തെ ആളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.

തിരിച്ചെത്തിയ യുവാവിനെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും അതിര്‍ത്തിയില്‍ ക്രമസമാധാന പ്രശ്നങ്ങളില്ലെന്നും ഉത്തര്‍പ്രദേശ് പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

 

 

 

Top