ഒളിംപിക്സിനായി ഇന്ത്യന്‍ ഹോക്കി ടീം ഇന്ന് ടോക്യോയിലേക്ക്

hockey

ദില്ലി: ഒളിംപിക്സിനായി ഇന്ത്യന്‍ ഹോക്കി ടീം ഇന്ന് ടോക്യോയിലേക്ക് തിരിക്കും. മലയാളി താരം പി ആര്‍ ശ്രീജേഷ് ടീമിലുണ്ട്. അതേസമയം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മിരാബായി ചാനുവും ഷൂട്ടിംഗ് താരങ്ങളും ഒളിംപിക് വില്ലേജിലെത്തി. അമേരിക്കയിലെ പരിശീലനം പൂര്‍ത്തിയാക്കിയാണ് ചാനു ടോക്യോയില്‍ വിമാനമിറങ്ങിയത്.

ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയാണ് 15 താരങ്ങളടങ്ങിയ ഷൂട്ടിംഗ് സംഘം. ക്രൊയേഷ്യയില്‍ പരിശീലനം നടത്തിയ ശേഷമാണ് ഷൂട്ടിംഗ് സംഘത്തിന്റെ വരവ്. അതേസമയം ടെന്നിസ് പുരുഷ സിംഗിള്‍സില്‍ സുമിത് നാഗല്‍ യോഗ്യത നേടി. ചില താരങ്ങള്‍ പിന്മാറിയതോടെയാണ് നാഗലിന് അവസരം ലഭിച്ചത്. പുരുഷ ഡബിള്‍സില്‍ ബൊപ്പണ്ണ-നാഗല്‍ സഖ്യത്തിനും മിക്സഡ് ഡബിള്‍സില്‍ ബൊപ്പണ്ണ-സാനിയ സഖ്യത്തിനും യോഗ്യത നേടാന്‍ നേരിയ സാധ്യതയുണ്ട്.

ജപ്പാനിലെ ടോക്യോ നഗരത്തില്‍ ഈ മാസം 23നാണ് ഒളിംപിക്സിന് തുടക്കമാകുന്നത്. ടോക്യോയില്‍ തിരി തെളിയാന്‍ ആറ് ദിവസം മാത്രം അവശേഷിക്കേ ഒളിംപിക് വില്ലേജില്‍ കൊവിഡ് സ്ഥിരികരിച്ചത് ആശങ്കയായിട്ടുണ്ട്. വിദേശത്തുനിന്ന് എത്തിയ ഒഫീഷ്യലിനാണ് രോഗബാധ. എന്നാല്‍ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കര്‍ശന കൊവിഡ് പ്രോട്ടോക്കോളിലാണ് ഗെയിംസ് സംഘടിപ്പിക്കുന്നത് എന്നാണ് സംഘാടകരുടെ വാദം.

കൊവിഡ് ഡെല്‍റ്റാ വകഭേദം പടരുന്ന സാഹചര്യത്തില്‍ ടോക്യോയില്‍ ആരോഗ്യ അടിയന്തരാവസ്ഥയിലാണ് ഒളിംപിക്സ് നടക്കുന്നത്. ജൂലൈ 12 മുതല്‍ ഓഗസ്റ്റ് 22 വരെയാണ് അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍ കാണികള്‍ ഇല്ലാതെയാണ് ഇക്കുറി ഒളിംപിക്സ് നടക്കുക.

 

Top