നൂറ്റിപതിനാല് യുദ്ധവിമാനങ്ങള്‍,1.1ലക്ഷം കോടി; ലോകത്തെ ഏറ്റവും വലിയ പ്രതിരോധ ഇടപാടിന് ഇന്ത്യ

ന്യൂഡല്‍ഹി: പ്രതിരോധ മേഖലയില്‍ വന്‍ കുതിപ്പിനൊരുങ്ങി ഇന്ത്യ. 114 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള 1500 കോടി ഡോളറിന്റെ (ഏകദേശം 1.1 ലക്ഷം കോടി രൂപ) ഇടപാട് പ്രാരംഭഘട്ടത്തിലാണ്. ഇതോടെ ലോകത്തെ ഏറ്റവും വലിയ പ്രതിരോധ ഇടപാടിനാണ് ഇന്ത്യ തുടക്കം കുറിച്ചിരിക്കുന്നത്.

ബോയിങ്, ലോക്ക്ഹീഡ് മാര്‍ട്ടിന്‍, സാബ് എ.ബി. തുടങ്ങിയ പ്രതിരോധമേഖലയിലെ മുന്‍നിര കമ്പനികള്‍ കരാറില്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും മഹീന്ദ്ര ഡിഫന്‍സ് സിസ്റ്റംസുമാണ് ബോയിങ്ങിന്റെ ഇന്ത്യയിലെ പങ്കാളികള്‍. ടാറ്റാ ഗ്രൂപ്പുമായി ചേര്‍ന്നാണ് ലോക്ഹീഡ് മാര്‍ട്ടിന്‍ താത്പര്യമറിയിച്ചിരിക്കുന്നത്. ഗൗതം അദാനിയാണ് സാബിന്റെ പങ്കാളി. നിര്‍മാണത്തിന്റെ 85 ശതമാനമെങ്കിലും ഇന്ത്യയിലായിരിക്കണമെന്ന നിബന്ധനയിലാവും കരാറെന്ന് ഇതുസംബന്ധിച്ച് ഒരുവര്‍ഷം മുമ്പ് ഇറക്കിയ രേഖ പറയുന്നു.

ഫ്രാന്‍സിലെ ദസൊ ഏവിയേഷനില്‍നിന്നു 126 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ മോദിസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. പകരം പുതിയ കരാറിലൂടെ 36 റഫാല്‍ വിമാനങ്ങളാണു വാങ്ങുന്നത്. വ്യോമസേനയ്ക്കും നാവികസേനയ്ക്കുംകൂടി ഒറ്റ എന്‍ജിനും ഇരട്ട എന്‍ജിനുമുള്ള നാനൂറോളം യുദ്ധവിമാനങ്ങളാണു വേണ്ടത്.

Top