നാല് വര്‍ഷത്തിനിടെ കടുവകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ്; 2600ല്‍ എത്തിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ കാടുകളില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കടുവകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായെന്ന് റിപ്പോര്‍ട്ട്. 18-20 ശതമാനം(400എണ്ണം) വരെ വര്‍ധിച്ച് കടുവകളുടെ എണ്ണം 2600ല്‍ കൂടുതലായിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇത്തവണത്തെ കടുവകളുടെ സെന്‍സസ് റിപ്പോര്‍ട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വേള്‍ഡ് ടൈഗര്‍ ഡേയോട് അനുബന്ധിച്ച് പുറത്തുവിടും.
2014ലെ കണക്കെടുപ്പില്‍ ഇന്ത്യയില്‍ 2226 കടുവകളുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. കടുവ സംരക്ഷണ പദ്ധതി ഫലം കാണുന്നുവെന്നാണ് ഇത്തവണത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2006ല്‍ 1411 കടുവകളായിരുന്നു രാജ്യത്ത് ഉണ്ടായിരുന്നതെങ്കില്‍ 2010ല്‍ 1726 ആയും 2014ല്‍ 2226 ആയും ഉയര്‍ന്നു. സംസ്ഥാനങ്ങളില്‍ കര്‍ണാടക തന്നെയാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ കണക്കെടുപ്പ് വര്‍ഷം 406 എണ്ണമായിരുന്നു കര്‍ണാടകയിലെ കടുവകളുടെ എണ്ണമെങ്കില്‍ ഇത്തവണ അത് 500 കടക്കുമെന്നാണ് സൂചന. മധ്യപ്രദേശും ഉത്തരാഖണ്ഡുമാണ് മഹാരാഷ്ട്രക്ക് പിന്നില്‍.

നൂതനമായ സാങ്കേതിക സഹായത്തോടെയാണ് കണക്കെടുപ്പ് നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഏകദേശം 90 ശതമാനം കടുവകളുടെയും ചിത്രം ലഭിച്ചു. വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ദേശീയ കടുവ സംരക്ഷണ അതോറിറ്റിയും സംയുക്തമായാണ് കണക്കെടുപ്പ് നടത്തിയത്.

Top