ഹൈക്കമ്മീഷണര്‍ മടങ്ങിയെത്തിയില്ല; തീരുമാനം പുനഃപരിശോധിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഡല്‍ഹിയിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച്ചയാണ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയെ പാക്കിസ്ഥാന്‍ പുറത്താക്കിയത്. എന്നാല്‍ തീരുമാനം പാക്കിസ്ഥാന്‍ പുനഃപരിശോധിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ ഇതുവരെ പാക്കിസ്ഥാനില്‍നിന്ന് യാത്ര തിരിച്ചിട്ടില്ല. തീരുമാനം പുന:പരിശോധിക്കണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ മടങ്ങിവരവ് എപ്പോള്‍ വേണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും രവീഷ് കുമാര്‍ പറഞ്ഞു.

കശ്മീരിനെ സംബന്ധിച്ച യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ പാക്കിസ്ഥാന്‍ തയ്യാറാകണമെന്നും സംഝോത, ഥാര്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്തലാക്കിയ നടപടി ഏകപക്ഷീയമാണെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്റെ ഈ നടപടികള്‍ ഉഭയകക്ഷിബന്ധത്തെ അപകടത്തിലാക്കുമെന്നും രവീഷ്‌കുമാര്‍ അഭിപ്രായപ്പെട്ടു.

Top