ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇഖാമയും റീ എന്‍ട്രിയും സൗജന്യമായി പുതുക്കി നല്‍കുന്ന ആനുകൂല്യമില്ല

റിയാദ്: സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇഖാമ, റീ എന്‍ട്രി, സന്ദര്‍ശക വിസ കാലാവധി സൗജന്യമായി ദീര്‍ഘിപ്പിക്കുന്ന ആനുകൂല്യം ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ലഭിക്കില്ലെന്ന് സൗദി പാസ്‌പോര്‍ട്ട് (ജവാസത്ത്) ഡയറക്ടറേറ്റ് അറിയിച്ചു.

കാലാവധി മാര്‍ച്ച് 31 വരെ സൗജന്യമായി നീട്ടിയ ആനുകൂല്യം ഇന്ത്യക്കാര്‍ക്ക് ലഭിക്കുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയടക്കം ആറു രാജ്യങ്ങള്‍ ഈ ആനുകൂല്യ പരിധിയില്‍ വരില്ലെന്നാണ് അധികൃതര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ഡിസംബര്‍ ഒന്നു മുതല്‍ സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിച്ചു എന്ന കാരണത്താലാണ് ഇന്ത്യ, ഈജിപ്ത്, ഇന്തോനേഷ്യ, പാകിസ്താന്‍, ബ്രസീല്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ ഈ ആനുകൂല്യ പരിധിയില്‍ നിന്നൊഴിവാക്കിയത്.

ഡിസംബറിന് മുമ്പ് ഈ രാജ്യങ്ങളിലുള്ളവര്‍ സൗദിയിലേക്ക് വരുന്നുവെങ്കില്‍ മറ്റൊരു രാജ്യത്ത് 14 ദിവസം താമസിക്കേണ്ടതുണ്ടായിരുന്നു. ഈ രാജ്യങ്ങളെ പ്രവേശന വിലക്കില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയ സാഹചര്യത്തിലാണ് പൂതിയ തീരുമാനം.

Top