ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ കുല്‍ഭൂഷന്‍ ജാദവുമായി കൂടിക്കാഴ്ച്ച നടത്തി

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവുമായി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച്ച നടത്തി. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഗൗരവ് അഹ്ലുവാലിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുല്‍ഭൂഷനെ സന്ദര്‍ശിച്ചത്. രാജ്യാന്തര നീതിന്യായകോടതിയുടെ നിര്‍ദേശപ്രകാരം സ്വതന്ത്രമായി കൂടിക്കാഴ്ച്ച നടത്താന്‍ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും പാക്ക് നയതന്ത്ര ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച നടന്നത്.

2017ല്‍ പാക്ക് സൈനിക കോടതി വധശിക്ഷ വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന് ആദ്യമായാണ് പാക്കിസ്ഥാന്‍ കോണ്‍സുലര്‍ ആക്സസ് നല്‍കുന്നത്. പാക്കിസ്ഥാനോട് നിരവധി തവണ കോണ്‍സുലര്‍ ആക്സസ് ആവശ്യപ്പെട്ടുവെങ്കിലും പാക്കിസ്ഥാന്‍ അനൂകൂല നടപടി സ്വീകരിക്കാത്തതിനാല്‍ ഇന്ത്യ അന്താഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. കുല്‍ഭൂഷണ്‍ യാദവിന് വധശിക്ഷ വിധിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്നാണ് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഉന്നയിച്ച ആവശ്യം.

മുന്‍ നാവികസേനാ ഓഫിസറായ ജാദവിനെ ചാരവൃത്തി ആരോപിച്ച് 2016 ഏപ്രിലിലാണ് പാക്കിസ്ഥാന്‍ തടവിലാക്കിയത്. 2017 ഏപ്രിലില്‍ സൈനിക കോടതി വധശിക്ഷ വിധിച്ചു. തൊട്ടടുത്ത മാസം ഇന്ത്യ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ വര്‍ഷം ജൂലൈ 17ന് കേസ് പരിഗണിച്ച ഹേഗിലെ രാജ്യാന്തര കോടതി പാക്ക് സൈനിക കോടതി വിധിച്ച വധശിക്ഷ തടയുകയായിരുന്നു.

Top