സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 20,700 കോടി കടന്നു

ന്യൂഡൽഹി: സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 20700 കോടിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ പതിമൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവുമുയര്‍ന്ന നിക്ഷേപത്തുകയാണ് ഇതെന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡ് സെന്‍ട്രല്‍ ബാങ്ക് പുറത്ത് വിട്ട കണക്ക് വിശദമാക്കുന്നത്. 2019ല്‍ 6625 കോടി രൂപയുടെ നിക്ഷേപമായിരുന്നു ഇന്ത്യക്കാരുടേയും ഇന്ത്യന്‍ സ്ഥാപനങ്ങളുടേയും പേരിലുണ്ടായിരുന്നത്.

രണ്ട് വര്‍ഷത്തോളം നിക്ഷേപം കുറഞ്ഞ നിലയില്‍ നിന്ന ശേഷമാണ് 2020ല്‍ ഈ കുതിച്ചുചാട്ടമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2006ന് ശേഷം ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ വലിയ കുറവ് വന്നിരുന്നുവെന്നും സെന്‍ട്രല്‍ ബാങ്ക് വിശദമാക്കുന്നു.
2011, 2013,2017 വര്‍ഷങ്ങളില്‍ മാത്രമാണ് ഈ ട്രെന്‍ഡില്‍ നേരിയ വ്യത്യാസമുണ്ടായത്. കസ്റ്റമര്‍ നികേഷപത്തിലൂടെ 4000കോടി രൂപയും ബാങ്ക് നിക്ഷേപത്തിലൂടെ 3100 കോടി രൂപയും ട്രസ്റ്റുകള്‍ മുഖേന 13500 കോടി രൂപയും നിക്ഷേപമാണ് 2020ല്‍ ഇന്ത്യക്കാരുടേതായി സ്വിസ് ബാങ്കിലുള്ളത്.

ബോണ്ടുകളും സെക്യൂരിറ്റിയുടേയും മറ്റ് നിക്ഷേപരൂപത്തിലുമാണ് ഇവയുള്ളത്. കസ്റ്റമര്‍ മുഖേനയുള്ള നിക്ഷേപത്തില്‍ കുറവ് വന്നെങ്കിലും സ്ഥാപനങ്ങളും ബാങ്ക് മുഖേനയുമുള്ള നിക്ഷേപത്തിലാണ് കുത്തനെ വര്‍ധനവ് ഉണ്ടായതെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. 2019നേക്കാള്‍ ആറിരട്ടിയാണ് ഈ തുകയെന്നാണ് റിപ്പോര്‍ട്ട്.

2018 മുതല്‍ സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തേക്കുറിച്ച് നികുതി വിഭാഗത്തിന് കണക്കുകള്‍ നല്‍കുന്നുണ്ട്. ഇന്ത്യയില്‍ സാമ്പത്തിക തിരിമറി നടത്തുന്നവരുടെ സ്വിസ് ബാങ്ക് നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരവും ബാങ്ക് രാജ്യത്തിന് നല്‍കുന്നുണ്ട്. സ്വിസ് ബാങ്കിലെ വിദേശനിക്ഷേപത്തില്‍ ഏറ്റവും മുന്നിലുള്ളത് യുകെയാണ്. രണ്ടാം സ്ഥാനത്തുള്ളത് അമേരിക്കയാണ്.

വെസ്റ്റ് ഇന്‍ഡീസ്, ഫ്രാന്‍സ്, ഹോങ്കോംഗ്, ജര്‍മനി, സിംഗപ്പൂര്‍, ലക്‌സംബര്‍ഗ്, ബഹാമാസ് എന്നീരാജ്യങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്. ഈ പട്ടികയില്‍ 51ാമതാണ് ഇന്ത്യയുടെ സ്ഥാനം. ന്യൂസിലാന്‍ഡ്, നോര്‍വ്വെ, ഡെന്‍മാര്‍ക്ക്, ഹംഗറി, മൌറീഷ്യസ്, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്ക് മുന്‍പിലാണ് ഇന്ത്യ. 2020ല്‍ വിദേശ നിക്ഷേപത്തില്‍ കാര്യമായ കുറവുണ്ടായ രാജ്യങ്ങളാണ് അമേരിക്കയും യുകെയുമെന്നാണ് സ്വിസ് ബാങ്ക് കണക്കുകള്‍ വിശദമാക്കുന്നത്.

 

Top