ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ സ്വത്ത് മൂല്യം ആയിരം കോടി കടന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ സ്വത്തുക്കളുടെ ആകെ മൂല്യം ആയിരം കോടി കടന്നതായി റിപ്പോര്‍ട്ട്. സ്റ്റോക് ഗ്രോ പുറത്തുവിട്ട കണക്കു പ്രകാരം കോലിയുടെ സ്വത്തിന്റെ മൂല്യം 1050 കോടി രൂപയാണ്. ലോകത്തിലെ ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് കോലി. ബിസിസിഐയുടെ വാര്‍ഷിക ശമ്പളമായി കോലിക്കു കിട്ടുന്നത് ഏഴു കോടി രൂപയാണ്. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഒരു സീസണിന് 15 കോടി നല്‍കും. ഇതിനു പുറമേ കളിക്കുന്ന ഓരോ മത്സരങ്ങള്‍ക്കും മാച്ച് ഫീസ് വേറെ ലഭിക്കും.

ഇന്‍സ്റ്റഗ്രാമില്‍ 252 മില്യണ്‍ ഫോളോവേഴ്സുള്ള കോഹ്ലി സമൂഹ മാധ്യമങ്ങളില്‍ ഏറെ പിന്തുണയുള്ള താരമാണ്. ലക്ഷങ്ങളാണ് പരസ്യയിനത്തില്‍ താരം നേടുന്നത്. നിരവധി ബ്രാന്‍ഡുകളുടെ ഉടമയായ താരം ബ്ലൂ ട്രൈബ്, യൂണിവേഴ്സല്‍ സ്പോര്‍ട്സ് ബിസ്, എം.പി.എല്‍, സ്പോര്‍ട്സ് കോണ്‍വോ എന്നിങ്ങനെയുള്ള ഏഴ് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. 18 ബ്രാന്‍ഡുകളുമായുള്ള പരസ്യങ്ങളിലൂടെ ഏഴര മുതല്‍ പത്ത് കോടി വരെയായി വാര്‍ഷിക വരുമാനം കോഹ്ലി സ്വന്തമാക്കുന്നുണ്ട്. ഇത്തരത്തില്‍ 175 കോടിയാണ് ബ്രാന്‍ഡുകളെ പിന്തുണച്ച് കോഹ്ലി നേടുന്നത്.

ഒരു ടെസ്റ്റ് മത്സരത്തിന് കോലിക്കുള്ള ഫീസ് 15 ലക്ഷം രൂപയാണ്. ഏകദിനത്തില്‍ ആറും ട്വന്റി20യില്‍ മൂന്നു ലക്ഷം രൂപയും കിട്ടും. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി ഗോവ ടീമില്‍ പങ്കാളിത്തമുണ്ട്. ഇതിനു പുറമേ ടെന്നിസിലും ഗുസ്തിയിലും കോലിക്ക് ടീമുകളുണ്ട്. 31 കോടിയോളം മൂല്യമുള്ള ആഡംബര കാറുകളുടെ ശേഖരമാണ് താരത്തിനുള്ളത്.

Top