ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഒരു ക്യാപ്റ്റന്‍ മതിയെന്ന് കപില്‍ ദേവ്

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഒറ്റ ക്യാപ്റ്റനാണ് അനുയോജ്യമെന്ന് കപില്‍ ദേവ്. ടീമില്‍ വ്യത്യസ്ത ഫോര്‍മാറ്റില്‍ വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ എന്ന അഭിപ്രായത്തോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് വീണ്ടും ചാമ്പ്യന്‍മാരായപ്പോള്‍ രോഹിത് ശര്‍മ്മയെ ഇന്ത്യന്‍ ടി20 നായകനാക്കണമെന്ന വാദം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് കപില്‍ ദേവ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് രണ്ടു ക്യാപ്റ്റന്‍മാര്‍ നയിക്കുന്നത് ഒരു കമ്പനിയില്‍ രണ്ട് സി ഇ ഒമാരെ നിയമിക്കുന്നതുപോലെ ആയിരിക്കുമെന്നും ഇന്ത്യന്‍ സാഹചര്യത്തില്‍ ഒട്ടും ഗുണകരമായ തീരുമാനമായിരിക്കില്ല ഇതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

‘ടി 20യില്‍ കളിക്കുന്നുണ്ടെങ്കില്‍ വിരാട് കോലി തന്നെയാണ് ഇന്ത്യയെ നയിക്കേണ്ടത്. അല്ലാത്തപക്ഷം ടീമില്‍ ഭിന്നത ഉണ്ടാവാന്‍ സാധ്യതയുണ്ടാകും. മറ്റ് താരങ്ങളും നായകന്‍മാരാവുന്നത് കാണാന്‍ ആഗ്രഹമുണ്ടെങ്കിലും നിലവില്‍ അതിനുള്ള സാധ്യതയില്ല. വ്യത്യസ്ത ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ 70-80 ശതമാനം കളിക്കാരും ഒരേ താരങ്ങളാണ്. അതുകൊണ്ടുതന്നെ വ്യത്യസ്ത ക്യാപ്റ്റന്‍മാരുണ്ടാകുന്നതിനോട് കളിക്കാരും യോജിക്കാനിടയില്ല. കാരണം ഓരോ ക്യാപ്റ്റനും ഓരോ തന്ത്രമായിരിക്കും. അത് കളിക്കാര്‍ക്ക് ഇഷ്ടമാവണമെന്നില്ല. അത് കളിക്കാര്‍ക്കിടയില്‍ കൂടുതല്‍ ഭിന്നിപ്പ് ഉണ്ടാക്കുകയേയുള്ളു. രണ്ട് ക്യാപ്റ്റന്‍മാരുണ്ടായാല്‍, കളിക്കാര്‍ ചിന്തിക്കുക, അയാള്‍ എന്റെ ടെസ്റ്റ് ക്യാപ്റ്റനാണ്, അയാളെ പിണക്കരുത് എന്നായിരിക്കും’ കപില്‍ ദേവ് പറഞ്ഞു.

Top