ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനെ ജൂലൈ പത്തിന് തെരഞ്ഞെടുക്കുമെന്ന് സൗരവ് ഗാംഗുലി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് അനില്‍ കുംബ്ലെയുടെ പിന്‍ഗാമിയെ ജൂലൈ പത്തിന് തെരഞ്ഞെടുക്കും.

ഇതിനായുള്ള അഭിമുഖം ഇതേദിവസം നടക്കുമെന്ന് ബിസിസിഐ ഉപദേശക സമിതി അംഗമായ സൗരവ് ഗാംഗുലി അറിയിച്ചു. ഗാഗുലിക്കു പുറമേ, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വി.വി.എസ്.ലക്ഷ്മണ്‍ എന്നിവരുള്‍പ്പെട്ട സമിതിയാണ് പരിശീലകനെ തെരഞ്ഞെടുക്കുന്നത്.

അടുത്ത മാസം പത്തിന് മുംബൈയിലാണ് അഭിമുഖം നിശ്ചയിച്ചിരിക്കുന്നത്. പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ ജൂലൈ ഒന്പതുവരെ സമയം അനുവദിച്ചിട്ടുണ്ട്.

ടോം മൂഡി, വിരേന്ദര്‍ സെവാഗ്, റിച്ചാര്‍ഡ് പൈബസ്, ലാല്‍ചന്ദ് രാജ്പുത്, ഡോഡ ഗണേശ്, രവി ശാസ്ത്രി എന്നിവരാണ് പരിശീലകരാകാന്‍ അന്‍പേക്ഷ നല്‍കിയിട്ടുള്ളത്. രവി ശാസ്ത്രിക്ക് സച്ചിന്റെ പിന്തുണയുണ്ട്. പരിശീലകനാകാനില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്ന ശാസ്ത്രിക്ക് സച്ചിന്റെ ഉപദേശത്തിലൂടെ മനസ് മാറിയെന്നും അപേക്ഷ അയയ്ക്കുകയുമായിരുന്നുവെന്നുമാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം അവസാന നിമിഷം വരെ രവി ശാസ്ത്രിയെ പരിഗണിച്ച ശേഷം അപ്രതീക്ഷിതമായി കുംബ്ലെയെ പരിശീലകനാക്കുകയായിരുന്നു.

Top