‘ഗ്രേസ്- 1’; നാല് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്ത്‌ ജാമ്യത്തില്‍ വിട്ടു, ചര്‍ച്ച പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത ‘ഗ്രേസ്- 1’ എന്ന ഇറാനിയന്‍ കപ്പലിലെ 24 ഇന്ത്യക്കാരില്‍ നാല് പേരെ അറസ്റ്റ് ചെയ്തതിന് ശേഷം ജാമ്യത്തില്‍ വിട്ടെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ട്വീറ്റ്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇവരെ കാണാനുള്ള അനുമതി വൈകുന്നേരത്തോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.

അതേസമയം സമുദ്ര നിയമം ലംഘിച്ചതിന്റെ പേരില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടിഷ് എണ്ണക്കപ്പലായ സ്റ്റെന ഇംപറോയിലെ ഇന്ത്യക്കാരെ വിട്ടുകിട്ടാന്‍ വിദേശകാര്യ മന്ത്രാലായം ഇറാനുമായി ചര്‍ച്ച തുടങ്ങി. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ഇന്ത്യയിലെ ഇറാന്‍ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി. ഇറാനിലെ ഇന്ത്യന്‍ അംബാസിഡര്‍ അവിടുത്തെ വിദേശ കാര്യ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. എത്രയും പെട്ടന്ന് മോചനത്തിനാണ് ശ്രമമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു.

ആറ് മലയാളികളാണ് ഇരു കപ്പലുകളിലുമായി ഉള്ളത്. ബ്രിട്ടന്റെ എണ്ണക്കപ്പലിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണെന്നും അതില്‍ മൂന്ന് മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ഒരാള്‍ കപ്പലിലെ ക്യാപ്റ്റനാണ്. കളമശേരി സ്വദേശിയായ ഡിജോ പാപ്പച്ചനെ കൂടാതെ തൃപ്പൂണിത്തറ, പള്ളുരുത്തി സ്വദേശികകളായ രണ്ട് പേരും കപ്പലിലുണ്ടെന്നാണ് സൂചന.

ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത ‘ഗ്രേസ്- 1’ എന്ന ഇറാനിയന്‍ കപ്പലിലും മൂന്നു മലയാളികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇറാനിലെ ഗ്രേസ്- 1 കമ്പനിയില്‍ ജൂനിയര്‍ ഓഫീസറായ മലപ്പുറം വണ്ടൂര്‍ സ്വദേശി കെ.കെ.അജ്മല്‍, ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍കോട് സ്വദേശി പ്രതീഷ് എന്നിവരാണ് ഇറാനിയന്‍ കപ്പലില്‍ കുടുങ്ങിയിരിക്കുന്നത്.

Top