രാജ്യത്തെ ആദ്യ സിനിമ മ്യൂസിയം മുംബൈയില്‍ ആരംഭിച്ചു

മുംബൈ: രാജ്യത്തെ ആദ്യ സിനിമ മ്യൂസിയം മുംബൈയില്‍ ആരംഭിച്ചു. മുംബൈ ഫിലിംസ് ഡിവിഷന്‍ ആസ്ഥാനത്തെ ഗുല്‍ഷന്‍ മഹലിലും, ഫിലിംസ് ഡിവിഷന്റെ പഴയ ഡെമോ സ്റ്റുഡിയോയിലുമാണ് നാഷണല്‍ മ്യൂസിയം ഓഫ് ഇന്ത്യന്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

ന്യൂയോര്‍ക്കിലെ മ്യൂസിയം ഓഫ് മൂവിങ് ഇമേജസ്, ലണ്ടന്‍ ഫിലിം മ്യൂസിയം എന്നിവയുടെ മാതൃകയില്‍ തയ്യാറാക്കിയ സിനിമാ മ്യൂസിയം ഏഷ്യയിലെ തന്നെ ആദ്യത്തെ വലിയ ചലചിത്ര മ്യൂസിയമാണ്.140 കോടി രൂപ ചിലവഴിച്ചാണ് മ്യൂസിയം നിര്‍മ്മിച്ചിരിക്കുന്നത്.

ശ്യാം ബെനഗല്‍ തലവനായ ഉപദേശക സമിതിയും പ്രസൂണ്‍ ജോഷിയുടെ നേതൃത്വത്തിലുള്ള മ്യൂസിയം പുനരുദ്ധാരണ സമിതിയുമാണ് മ്യൂസിയത്തിന്റെ നിര്‍മാണത്തിന് പിന്നില്‍. മലയാളത്തില്‍ നിന്ന് അടൂര്‍ ഗോപാലകൃഷ്ണനും ഉപദേശക സമിതിയില്‍ അംഗമാണ്.

മുംബൈയിലെ വാട്ട്‌സന്‍ ഹോട്ടലില്‍ നടന്ന ലൂമിയര്‍ സഹോദരങ്ങളുടെ സിനിമാ പ്രദര്‍ശനത്തിന്റെ പകര്‍പ്പ് ഉള്‍പ്പെടെ സിനിമയിലേക്കുള്ള വികാസത്തിന്റെ ചരിത്രം മുഴുവന്‍ ഈ മ്യൂസിയത്തില്‍ കാണാം.

രണ്ടാം ഹാളില്‍ നിശ്ശബ്ദ സിനിമയുടെ കാലഘട്ടമാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. അക്കാലത്തെ താരങ്ങള്‍, ആദ്യത്തെ സമ്പൂര്‍ണ ഇന്ത്യന്‍ സിനിമയായ രാജാഹരിശ്ചന്ദ്രയെപ്പറ്റിയുള്ള വിവരങ്ങള്‍, ദാദാ സാഹേബ് ഫാല്‍ക്കെ ഉപയോഗിച്ച ക്യാമറ എന്നിവ ആ കാലത്തിലൂടെയുള്ള സിനിമയുടെ ചരിത്രം പറയുന്നു.

ശബ്ദം സിനിമയുടെ ഭാഗമാകുന്നതും ആലംആര ഉള്‍പ്പെടെയുള്ള സിനിമകളുടെ വഴിയും സ്റ്റുഡിയോ മാത്രം കേന്ദ്രീകരിച്ച് രൂപപ്പെട്ട ശബ്ദ സിനിമകളുടെ കാലവും ഒക്കെയാണ് തുടര്‍ന്നുള്ള ഹാളുകളിലുള്ളത്.

എട്ടാമത്തെ ഹാളിലാണ് മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശികഭാഷാ സിനിമകളുടെ ചരിത്രത്തെ രേഖപ്പെടുത്തിയിട്ടുള്ളത്. വിഗതകുമാരന്‍ മുതല്‍ അന്നയും റസൂലും വരെയുള്ള മലയാള സിനിമയുടെ ചരിത്രം മ്യൂസിയത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

Top