പട്യാല: ഇന്ത്യൻ അത്ലറ്റിക്സ് പരിശീലകൻ നിക്കോള സ്നിസരേവിനെ മരിച്ചനിലയിൽ കണ്ടെത്തി. ബെലാറസിൽ നിന്നുള്ള പരിശീലകനായ സ്നിസരേവിനെ പട്യാലയിലെ ഹോസ്റ്റൽ മുറിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ത്യയുടെ മധ്യ-ദീർഘദൂര ഇനങ്ങളുടെ പരിശീലകനായി നിക്കോളയെ അടുത്തിടെയാണ് നിയമിച്ചത്.
മരണകാരണം വ്യക്തമായിട്ടില്ലെന്നും കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളുവെന്നും അധികൃതർ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.ഇന്ത്യൻ ഗ്രാൻഡ്പ്രിക്സ് 3 മീറ്റ് നടക്കുന്നതിനിടെയാണ് പരിശീലകന്‍റെ വിയോഗം. മീറ്റിന് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ ഹോസ്റ്റൽ മുറിയിൽ പരിശോധിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്.