മാര്‍ച്ച്പാസിനുള്ള ഇന്ത്യന്‍ കായികതാരങ്ങളുടെ എണ്ണം വെട്ടികുറച്ചു; മേരി കോമും മന്‍പ്രീതും പതാകയേന്തും

ടോക്യോ: ഒളിമ്പിക്‌സ് മാര്‍ച്ച്പാസിനുള്ള ഇന്ത്യന്‍ കായികതാരങ്ങളുടെ എണ്ണം വെട്ടികുറച്ചു. 22 കായിക താരങ്ങളും 6 ഒഫീഷ്യലുകളും മാത്രം മാര്‍ച്ച്പാസില്‍ പങ്കെടുക്കും. ഇന്ത്യയുടെ പതാക വാഹകരായി മേരി കോമും മന്‍ പ്രീത് സിംഗും മുന്‍ നിരയില്‍ നയിക്കും. നാളെ നടക്കുന്ന മാര്‍ച്ച് പാസ്റ്റില്‍ ഇവര്‍ക്കു പിന്നിലായിട്ടാകും കായികതാരങ്ങളും ഒഫിഷ്യലുകളുമായി ഇന്ത്യന്‍ സംഘം അണിനിരക്കുക.

ഓഗസ്റ്റ് 8നു നടക്കുന്ന സമാപനച്ചടങ്ങില്‍ ഗുസ്തി താരം ബജ്രംഗ് പൂനിയ ഇന്ത്യന്‍ പതാകയേന്തും. ഒളിംപിക് ചരിത്രത്തിലാദ്യമായിട്ടാണ് ഉദ്ഘാടനച്ചടങ്ങിനു പതാകവാഹകരായി 2 താരങ്ങളെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ തെരഞ്ഞെടുക്കുന്നത്.

പുരുഷ, വനിതാ താരങ്ങളെ പതാകയേന്താന്‍ തെരഞ്ഞെടുക്കാമെന്നു രാജ്യാന്തര ഒളിംപിക് കമ്മിറ്റി അറിയിച്ചിരുന്നു. 2016ലെ റിയോ ഒളിംപിക്‌സില്‍ അഭിനവ് ബിന്ദ്രയാണ് ഇന്ത്യന്‍ ഇന്ത്യന്‍ പതാക കൈയിലേന്തിയത്. 2012 ലണ്ടനില്‍ സുശീല്‍ കുമാറും 2008 ബെയ്ജിങ്ങില്‍ രാജ്യവര്‍ധന്‍ സിങ് റാത്തോഡും പതാക പിടിച്ചു.

അതെ സമയം ടോക്യോ ഒളിംപിക്സിലെ പുരുഷ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. വമ്പന്‍ ടീമുകളായ അര്‍ജന്റീനയും ബ്രസീലും ജര്‍മനിയും സ്പെയ്നുമെല്ലാം ആദ്യ റൗണ്ട് പോരാട്ടത്തിനായി കളത്തിലിറങ്ങും.

ഒളിംപിക്സില്‍ ഫുട്‌ബോള്‍ അത്ര ഗ്ലാമര്‍ ഇനമല്ലെങ്കിലും യൂറോ കപ്പിന്റെയും കോപ്പ അമേരിക്കയുടേയും ആരവം അടങ്ങും മുന്‍പ് പന്തുരുളുന്നതിനാല്‍ ഇത്തവണത്തെ മത്സരങ്ങള്‍ക്ക് പതിവിലേറെ ആവേശമുണ്ട്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ബ്രസീലും ജര്‍മനിയും വീണ്ടും നേര്‍ക്കുനേര്‍ വരുന്ന സൂപ്പര്‍ പോരാട്ടം അഞ്ച് മണിക്ക് നടക്കും. മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീന ഓസ്ട്രേലിയയോട് വൈകിട്ട് നാലിന് ഏറ്റുമുട്ടും.

നാല് ഗ്രൂപ്പുകളിലായി ആകെ 16 ടീമുകളാണ് വിശ്വ കായിക മാമാങ്കത്തിന്റെ വേദിയിലെ പുരുഷ ഫുട്‌ബോളില്‍ മാറ്റുരയ്ക്കുക. അണ്ടര്‍ 23 താരങ്ങളാണ് ടീമുകള്‍ക്കായി കളത്തിലിറങ്ങുന്നത്. മൂന്ന് സീനിയര്‍ താരങ്ങളെയും ടീമില്‍ ഉള്‍പ്പെടുത്താം.

ഡാനി ആല്‍വസും റിച്ചാലിസണും ഉള്‍പ്പടെയുള്ള ലോകോത്തര താരങ്ങളുമായാണ് സ്വര്‍ണ മെഡല്‍ നിലനിര്‍ത്താന്‍ ബ്രസീല്‍ വരുന്നത്. പെഡ്രി, ഉനായ് സിമോണ്‍, എറിക് ഗാര്‍സിയ, ഡാനി ഒല്‍മോ, ഒയാര്‍സബാള്‍ തുടങ്ങി യൂറോ കപ്പില്‍ പന്തുതട്ടിയ ഒരുപിടി താരങ്ങളാണ് സ്പെയ്ന്റെ കരുത്ത്.

 

Top