ഇന്ത്യയുടെ ‘പറക്കും സിങ്‌’ ഇനി ഓര്‍മ്മ

ചണ്ഡിഗര്‍: ഇന്ത്യന്‍ ഇതിഹാസ അത്‌ലറ്റിക് താരം മില്‍ഖാ സിംഗ് അന്തരിച്ചു. 91 വയസായിരുന്നു. കൊവിഡ് സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ് വെള്ളിയാഴ്ച രാത്രി മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ പത്‌നിയും ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റനുമായിരുന്ന നിര്‍മല്‍ കൗര്‍ അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് കൊവിഡ് രോഗം മൂലം മരണമടഞ്ഞിരുന്നു.

കഴിഞ്ഞ മാസമാണ് മില്‍ഖയ്ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഓക്‌സിജന്‍ നില താഴ്ന്നതിനാല്‍ ജൂണ്‍ മൂന്നാം തീയതി അദ്ദേഹത്തെ ചണ്ഡിഗറിലെ പിജിഐഎംഇആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനും നാല് ദിവസം മുമ്പ് മൊഹാലിയിലെ ഒരു ആശുപത്രിയില്‍ നിന്നും കുടുംബത്തിന്റെ ആവശ്യപ്രകാരം അദ്ദേഹം വീട്ടില്‍ മടങ്ങിയെത്തിയിരുന്നു.

ശേഷം, മില്‍ഖയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡോ. മോണാ സിംഗ്, അലീസ ഗ്രോവര്‍, സോണിയ സാന്‍വാക്ക, ജീവ് മില്‍ഖാ എന്നിവര്‍ മക്കളാണ്. അറിയപ്പെടുന്ന ഗോള്‍ഫ് പ്ലെയറാണ് ജീവ്.

400 മീറ്ററില്‍ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയ ഏക ഇന്ത്യന്‍ അത്‌ലറ്റാണ് മില്‍ഖാ. നാല് തവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി. 1958ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. ഇന്ത്യയുടെ എക്കാലത്തേയും മികച്ച അത്‌ലീറ്റാണ് മില്‍ഖ. 1960ലെ റോം ഒളിമ്പിക്‌സില്‍ 400 മീറ്റിലെ ഐതിഹാസിക പ്രകടനമാണ് മില്‍ഖയെ രാജ്യത്തിന്റെ ഹീറോയാക്കിയത്. അന്നുമുതലാണ് പറക്കും സിഖ് എന്ന പേര് കിട്ടിയത്. 400 മീറ്ററില്‍ സെക്കന്‍ഡിന്റെ നൂറില്‍ ഒരംശത്തിനാണ് വെങ്കല മെഡല്‍ നഷ്ടമായത്. നാലംസ്ഥാനത്ത് ഫിനിഷ് ചെയ്ത് സ്ഥാപിച്ച ദേശീയ റെക്കോഡ് 38വര്‍ഷം തകരാതെനിന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവര്‍ അനുശോചിച്ചു.

Top