കശ്മീരില്‍ കൊല്ലപ്പെട്ട അഭിജിത്തിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപയും വീടും

തിരുവനന്തപുരം : ജമ്മു കശ്മീരില്‍ മൈന്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വീരമൃത്യു വരിച്ച പുനലൂര്‍ അറയ്ക്കല്‍ സ്വദേശി അഭിജിത്തിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ ധനസഹായം നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനുവദിക്കാന്‍ മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്.

അഭിജിത്തിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കാനും, സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ബാരാമുള്ളയില്‍ പട്രോളിങ്ങിനിടെ കുഴിബോംബ് പൊട്ടിയാണ് പി എസ് അഭിജിത്ത് (22) കൊല്ലപ്പെട്ടത്. തിരുവനന്തപുരം പാലോട് മിലിട്ടറി ക്യാംപിലെത്തിച്ച അഭിജിത്തിന്റെ മൃതദേഹം സേനാംഗങ്ങളുടെ അകമ്പടിയോടെയാണ് അഞ്ചലിലെ ഇടയത്തെത്തിച്ചത്.

ആയൂര്‍ ഇടയം ആലുംമൂട്ടില്‍ കിഴക്കേതില്‍ പ്രഹ്ലാദന്റെയും ശ്രീകലയുടെയും മകനായിരുന്നു പി എസ് അഭിജിത്ത്. 25 മദ്രാസ് റജിമെന്റില്‍ അംഗമായിരുന്നു. കസ്തൂരിയാണ് സഹോദരി.

Top