വുഹാനില്‍ നിന്നെത്തുന്ന ഇന്ത്യക്കാരെ താമസിപ്പിക്കാന്‍ പ്രത്യേക നിരീക്ഷണ കേന്ദ്രം

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വുഹാന്‍ നഗരത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള പ്രത്യേക വിമാനം ചൈനയിലേക്ക് പുറപ്പെട്ടു. തിരികെ എത്തിക്കുന്ന ഇവരെ പ്രതിരോധ നടപടികളുടെ ഭാഗമായി പ്രത്യേക കേന്ദ്രത്തിലായിരിക്കും താമസിപ്പിക്കുക. കരസേനയുടെ നേതൃത്വത്തില്‍ ഹരിയാനയില മാനേസറില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക കേന്ദ്രത്തിലാണ് ഇവരെ പാര്‍പ്പിക്കുക.

300 പേരാണ് നാളെ പുലര്‍ച്ചെ വുഹാനില്‍ നിന്നും പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തുന്നത്. വിദ്യാര്‍ഥികള്‍ വിമാനത്താവളത്തിലെത്തുമ്പോള്‍ തന്നെ ഇവരെ പരിശോധനയ്ക്ക് വിധേയരാക്കും.രോഗബാധസംശയിക്കുന്നവര്‍, രോഗബാധയുള്ളവരുമായി അടുത്ത് ഇടപഴകിയവര്‍, അല്ലാത്തവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളയി തരംതിരിച്ചാണ് പരിശോധന നടത്തുക.

വിമാനത്താവളത്തിലെത്തുന്ന ഇവരെ കരസേന മെഡിക്കല്‍ സര്‍വ്വീസ്‌,-എയര്‍പോര്‍ട്ട് ഹെല്‍ത്ത് അതോറിറ്റി എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പരിശോധനയ്ക്ക് വിധേയരാക്കുന്നത്. അതിനു ശേഷമാകും പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന വാര്‍ഡുകളിലേക്ക് ഇവരെ മാറ്റുക.

തുടര്‍ന്ന് 14 ദിവസം ഇവര്‍ അതീവ നിരീക്ഷണത്തില്‍ തുടരും. ഈ കാലയളവില്‍ ഏതെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ഡല്‍ഹിയിലെ ബേസ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റും.

അതേസമയം കേരളത്തിലും കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. ഐസൊലഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്കും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

Top