ന്യൂഡല്‍ഹി: അയല്‍ രാജ്യങ്ങള്‍ക്ക് മുന്നില്‍ കരുത്ത് തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഏത് സമയത്ത് യുദ്ധം വന്നാലും പ്രതിരോധിക്കാനാണ് ഇന്ത്യയുടെ തീരുമാനം. അതിനായുള്ള യുദ്ധ സാമഗ്രികളും സൈനികരും അതിര്‍ത്തിയില്‍ തയ്യാറായതായാണ് ലഭിക്കുന്ന വിവരം. 13 ലക്ഷം സൈന്യവും പത്ത് ദിവസത്തോളം നിര്‍ത്താതെ യുദ്ധം ചെയ്യാനാവശ്യമായ യുദ്ധ സാമഗ്രികളും രാജ്യത്തിന്റെ അതിര്‍ത്തിയില്‍ സജ്ജമാക്കിയതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സാമഗ്രികളില്‍, വന്‍ പ്രഹരശേഷിയുള്ള മിസൈലുകള്‍, ഉയര്‍ന്ന ശേഷിയുള്ള ടാങ്കുകള്‍, ഷെല്ലുകള്‍ എന്നിവയാണുള്ളത്.
പത്ത് ദിവസം അതി കഠിനമായി യുദ്ധം നടത്താന്‍ കഴിയുന്ന 10 (ഐ) ലെവലിന് ആവശ്യമായ വെടിക്കോപ്പുകള്‍ സൈന്യം സജ്ജമാക്കിയിട്ടുണ്ടെന്നാണ് പ്രതിരോധ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ഇതെല്ലാം തയ്യാറാക്കി എന്നതിനര്‍ത്ഥം യുദ്ധത്തിന് ഇന്ത്യ മുറവിളി കൂട്ടുന്നു എന്നല്ല. മറിച്ച് അതിര്‍ത്തികളില്‍ പാകിസ്ഥാനും ചൈനയുമുള്ളതിനാല് ഇത്തരത്തില്‍ ശേഖരം ആവശ്യമാണെന്നാണ് പ്രതിരോധ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. വന്‍ ശക്തികളെ പോലും പ്രതിരോധിക്കാനുള്ള ആയുധ ശേഖരം ഇന്ത്യക്ക് ഇപ്പോഴുണ്ട്. വിവിധ മേഖലയില്‍ സൈന്യത്തിന് ഉണ്ടായിരുന്ന അയുധ കുറവുകള്‍ ഇതിനകം തന്നെ ഗണ്യമായി പരിഹരിച്ചിട്ടുണ്ട് എന്നും പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ നിര്‍ണായക കുറവുകള്‍ പരിഹരിക്കാനാണ് 19 അയുധകമ്പനികളുമായി വിവിധ കരാറുകള്‍ ഒപ്പുവച്ചത്. ഏകദേശം 12,890 കോടിയാണ് സൈന്യം ഇതിനായി ചെലവഴിച്ചിരിക്കുന്നത്.
അതേസമയം, ആയുധ ശക്തി ഇനിയും വര്‍ധിപ്പിക്കാനാണ് പ്രതിരോധ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 40 (ഐ) ലെവല്‍ കൈവരിക്കാനാണ് പ്രതിരോധമന്ത്രാലയത്തിന്റെ നീക്കം. രാജ്യത്തിന്റെ ലക്ഷ്യം നിറവേറ്റാന്‍ എട്ട് വ്യത്യസ്ത ടാങ്കുകള്‍ നിര്‍മ്മിക്കാന്‍ പ്രതിരോധമന്ത്രാലം പദ്ധതിയിടുന്നുണ്ട്. ഇതിനായി വിദേശ കമ്പനികളുടെ സഹായം തേടിയേക്കുമെന്നും സൂചനയുണ്ട്.
കൂടാതെ 2022-2023 വര്‍ഷത്തില്‍ 1700 കോടിയോളം രൂപ ആയുധങ്ങള്‍ക്കായി ചെലവഴിക്കാനുള്ള പദ്ധതിയും പ്രതിരോധമന്ത്രാലയം തയ്യാറാക്കും.