ഡൊണാള്‍ഡ് ട്രംപിന്റെ കൊറോണ ‘പടയില്‍’ ഇന്ത്യന്‍ അമേരിക്കന്‍ വംശജ

രാജ്യത്ത് ആറ് പേരുടെ ജീവന്‍ കവരുകയും, 90 പേര്‍ക്ക് വൈറസ് ബാധ പിടിപെടുകയും ചെയ്തതോടെ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ്ഹൗസ് കൊറോണാവൈറസ് ടാസ്‌ക് ഫോഴ്‌സിലെ സുപ്രധാന അംഗമായി ഇന്ത്യന്‍, അമേരിക്കന്‍ സീമ വര്‍മ്മയെ പ്രസിഡന്റ് നിയോഗിച്ചു.

ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട മാരകമായ വൈറസ് ആഗോള തലത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന ഘട്ടത്തില്‍ തന്റെ ഭരണകൂടത്തിന്റെ പ്രതികരണം നയിക്കാനാണ് ജനുവരി 30ന് ട്രംപ് കൊറോണാവൈറസ് ടാസ്‌ക് ഫോഴ്‌സ് തയ്യാറാക്കിയത്. ഹെല്‍ത്ത് & ഹ്യൂമന്‍ സര്‍വ്വീസസ് സെക്രട്ടറി അലക്‌സ് അസാര്‍ നയിക്കുന്ന ടാസ്‌ക് ഫോഴ്‌സിനെ ദേശീയ സുരക്ഷാ കൗണ്‍സിലാണ് ഏകോപിപ്പിക്കുന്നത്.

യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സാണ് സീമാ വര്‍മ്മയെ സെന്റേഴ്‌സ് ഫോര്‍ മെഡികെയര്‍ & മെഡികെയ്ഡ് സര്‍വ്വീസസ് അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച വിവരം ട്വീറ്റ് ചെയ്തത്. കൂടാതെ റോബര്‍ട്ട് വില്‍കിയെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വെറ്റെറന്‍സ് അഫയേഴ്‌സ് സെക്രട്ടറിയായും നിയോഗിച്ചു. ‘വൈറ്റ് ഹൗസ് കൊറോണാവൈറസ് ടാസ്‌ക് ഫോഴ്‌സ് ഓരോ ദിവസവും അമേരിക്കന്‍ ജനതയുടെ ആരോഗ്യ, സുരക്ഷയ്ക്കുമായി പ്രവര്‍ത്തിക്കുകയാണ്’, മൈക്ക് പെന്‍സ് കൂട്ടിച്ചേര്‍ത്തു.

വാഷിംഗ്ടണ്‍ സ്റ്റേറ്റിലാണ് യുഎസിലെ ആറ് മരണങ്ങളും സംഭവിച്ചിരിക്കുന്നത്. മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥരും, ഫാര്‍മസി മേഖലയിലെ നേതാക്കള്‍ക്കും ഒപ്പം ട്രംപും, പെന്‍സും കൊറോണ സ്ഥിതിഗതികള്‍ വിലയിരുത്തി. വൈറസിന് വാക്‌സിന്‍ കണ്ടെത്തുന്നത് സംബന്ധിച്ചാണ് ചര്‍ച്ച നടന്നത്. കൊറോണ പടരുന്ന സാഹചര്യത്തില്‍ ഇത് തടയാന്‍ ആരോഗ്യമേഖല ഇരട്ടിയായി ജോലി ചെയ്യേണ്ട സാഹചര്യമാണെന്ന് സീമാ വര്‍മ്മ പ്രതികരിച്ചു.

Top