ഇന്ത്യക്കാരന്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു; പ്രതി അറസ്റ്റില്‍

മിസൗരി: ഭോപ്പാല്‍ സ്വദേശി യുഎസില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഷരീഫ് റഹ്മാന്‍ ഖാന്‍ (32) ആണ് അമേരിക്കയില്‍ ബുധനാഴ്ച മരിച്ചത്. ഷെരീഫിന്റെ സുഹൃത്തായ പെണ്‍കുട്ടിയോട് പ്രദേശവാസി ലൈംഗിക ചേഷ്ടകള്‍ കാണിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം നടന്നത്.

യൂണിവേഴ്‌സിറ്റി സിറ്റി അപാര്‍ട്‌മെന്റില്‍ ബുധനാഴ്ചയാണ് വെടിയേറ്റ പരിക്കുകളുമായി ഷരീഫിനെ കണ്ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഷെരീഫിനെ രക്ഷിക്കാനായില്ല. സംഭവത്തില്‍ 23 കാരനായ കോളി ജെ മില്ലറെ യൂണിവേഴ്‌സിറ്റി സിറ്റി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ കൊലപാതകം, സായുധ ക്രിമിനല്‍ നടപടി, മോഷണം എന്നീ കുറ്റകൃത്യങ്ങളില്‍ കേസെടുത്തിട്ടുണ്ട്.

ഇരുവരും തമ്മിലുണ്ടായ വിദ്വേഷം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘ഇളയ സഹോദരന്‍ സെന്റ്. ലൂയിസില്‍ (മിസൗരി) വെച്ച് വെടിയേറ്റ് കൊലപ്പെട്ടു. അത്രമാത്രമാണ് അറിയുന്നത്. കൊലപാതകത്തെ കുറിച്ച് യൂണിവേഴ്‌സിറ്റി സിറ്റി പോലീസിനോട് ചോദിച്ചെങ്കിലും ഇതുവരെ ഒന്നും പങ്കുവെച്ചിട്ടില്ല. വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടെന്ന് അവര്‍ പറഞ്ഞു’, ഷരീഫിന്റെ മൂത്ത സഹോദരന്‍ മുഖീം പറഞ്ഞു.

ഷരീഫിന്റെ അമ്മയും സഹോദരനും ഭോപ്പാലിനെ സുഭാഷ് നഗറിലാണ് താമസിക്കുന്നത്. ഇന്ത്യയിലെയും അമേരിക്കയിലെയും കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം അമേരിക്കയില്‍ തന്നെ ഷരീഫിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. ഷരീഫ് ജോലി ചെയ്തിരുന്ന ബിര്‍ളാസോഫ്റ്റ് കമ്പനിയുടെ എച്ച് ആര്‍ മേധാവിയുമായി കോണ്‍സുലേറ്റ് ടീം സംസാരിക്കുന്നുണ്ട്. ആവശ്യമായ സഹായം വേഗത്തില്‍ നടപ്പാക്കുമെന്ന് ചിക്കാഗോയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ട്വീറ്റ് ചെയ്തു.

 

 

Top