Indian airforce jets get one more base near China

വാഷിംങ്ങ്ടണ്‍: ചൈനക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തി അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയില്‍ സമുദ്രനിരപ്പിന് 11,000 അടി മുകളില്‍ ഇന്ത്യ വ്യോമതാവളം തുറന്നതില്‍ അത്ഭുതപ്പെട്ട് ലോകരാഷ്ട്രങ്ങള്‍.

നിരവധി തവണ ചൈനീസ് പട്ടാളം അരുണാചലില്‍ അതിര്‍ത്തി ലംഘിക്കുകയും പാക്കിസ്ഥാനുമായി സൈനീക ബന്ധം ശക്തമാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ കരുതല്‍ നടപടി.

തന്ത്രപ്രധാന മേഖലയിലുള്ള ഈ വ്യോമതാവളം ചൈനീസ് അതിര്‍ത്തിയില്‍ നിന്ന് വെറും 100 കിലോമീറ്റര്‍ മാത്രം അകലെയാണ്. മിന്നല്‍ വേഗത്തില്‍ ചൈനയില്‍ ആക്രമണം നടത്താനും പ്രതിരോധിക്കാനും ഇതുവഴി ഇന്ത്യക്ക് എളുപ്പത്തില്‍ കഴിയും.സൈന്യത്തിനും അര്‍ദ്ധസൈനീക വിഭാഗങ്ങള്‍ക്കും പുറമെ സംസ്ഥാന സര്‍ക്കാരിനും അടിയന്തര ഘട്ടങ്ങളില്‍ വ്യോമതാവളം ഉപയോഗപ്പെടുത്താന്‍ കഴിയും.

ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനമായ സുഖോയ് 30 എംകെഐ പുതുതായി നിര്‍മ്മിച്ച അഡ്വാന്‍സ്ഡ് ലാന്‍ഡിങ് ഗ്രൗണ്ടില്‍ പറന്നിറങ്ങുന്നതിന് സാക്ഷ്യം വഹിക്കാന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണെത്തിയിരുന്നത്.

airforce

ഏതെങ്കിലും രാജ്യത്തെ വെല്ലുവിളിക്കാനല്ല ഇവിടെ വ്യോമതാവളം തുറന്നതെന്നാണ് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളതെങ്കിലും ഇതിനെ ഗൗരവമായാണ് ചൈന കാണുന്നത്.

മുന്‍ സര്‍ക്കാരില്‍ നിന്നും വിഭിന്നമായി ഇന്ത്യ ആയുധശേഷി വര്‍ദ്ധിപ്പിക്കുന്നതും ചൈനയെ അസ്വസ്ഥമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയില്‍ നിന്ന് 900 കോടി രൂപ വിലവരുന്ന യുദ്ധവിമാനം വാങ്ങാനാണ് ഏറ്റവും ഒടുവിലായി പ്രതിരോധ വകുപ്പെടുത്ത തീരുമാനം.സി 130 സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനമാണിത്.

അമേരിക്കക്ക് പുറമെ ജപ്പാനുമായും റഷ്യയുമായെല്ലാം ഇന്ത്യ ആയുധ ഇടപാട് വര്‍ധിപ്പിക്കുന്നതും പാക്കിസ്ഥാനെ പോലെ തന്നെ ചൈനയെയും അസ്വസ്ഥമാക്കുന്നുണ്ട്.

അതേസമയം ഇപ്പോള്‍ ചൈനീസ് അതിര്‍ത്തിയില്‍ വ്യോമതാവളം തുറക്കുക വഴി ചൈനയെ ഭയപ്പെടുന്നില്ലെന്ന സന്ദേശമാണ് ഇന്ത്യ നല്‍കുന്നതെന്നാണ് അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ വിലയിരുത്തുന്നത്.

തങ്ങള്‍ക്ക് ഭീഷണിയായി ഉയര്‍ന്ന് വരുന്ന ചൈനയെ ‘പ്രതിരോധിക്കാന്‍’ ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനാണ് അമേരിക്കയുടെ തീരുമാനം.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ വൈറ്റ്ഹൗസ് ഇതിനായുള്ള തുടര്‍ നടപടികള്‍ ശക്തമാക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ‘കമ്പോളങ്ങളില്‍’ പ്രധാനിയായ ഇന്ത്യയുമായി ഉടക്കിയാല്‍ അത് ചൈനയുടെ വ്യാവസായിക മേഖലക്കും തിരിച്ചടിയാവും.

Top