സന്നാഹങ്ങള്‍ സജ്ജം; അതിര്‍ത്തിയില്‍ കരുതലോടെ ഇന്ത്യന്‍ വ്യോമസേന

ലഡാക്ക്: അതിര്‍ത്തിയില്‍ വ്യോമസേനയുടെ മുന്നണിയിലുള്ള വ്യോമതാവളത്തില്‍ നിന്ന് നിരന്തരം ആകാശ നിരീക്ഷണം നടത്തി സുഖോയ് എസ്.യു. 30 എം.കെ.ഐ,. മിഗ് 29 ഉള്‍പ്പെടെയുള്ള യുദ്ധവിമാനങ്ങള്‍.

അമേരിക്കന്‍ നിര്‍മിത സി-17, സി-130ജെ, റഷ്യന്‍ നിര്‍മിത ഇല്യൂഷിന്‍-76, അന്റൊണോവ്-32 ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളും വ്യോമതാവളത്തിലെത്തിയിട്ടുണ്ടെന്ന് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു.

ദൂരെ സ്ഥലങ്ങളില്‍ നിന്നുമുള്ള സൈനികരെയും ഉപകരണങ്ങളും വെടിക്കോപ്പുകളും എത്തിച്ച് യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ വിന്യസിക്കാനാണ് ഈ വിമാനങ്ങള്‍ സഹായിക്കുക.

അപ്പാച്ചെ, ചിനൂക്ക് ഹെലികോപ്ടറുകളും വ്യോമസേന താവളത്തില്‍ സജ്ജമാണ്. മേയ് മാസത്തില്‍ യഥാര്‍ത്ഥ നിയന്ത്രണരേഖയ്ക്ക് സമീപം ചൈനീസ് സൈന്യം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സമയത്ത് പ്രതിരോധത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് അപ്പാച്ചെയും ചിനൂക്കുമായിരുന്നു.

ഈ മേഖലയിലെ സൈനിക നീക്കങ്ങളില്‍ നിര്‍ണായക പങ്കാണ് ഈ വ്യോമതാവളം വഹിക്കുന്നതെന്നും ഏത് അടിയന്തര സാഹചര്യം നേരിടാനും ഇവിടം സജ്ജമാണെന്നും ഒരു ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് പറഞ്ഞു.

അതേസമയം, ഇന്ത്യന്‍ വ്യോമസേന ഓപ്പറേഷനുകള്‍ക്ക് പൂര്‍ണസജ്ജമാണെന്നും ഏതൊരു വെല്ലുവിളിയെയും നേരിടാന്‍ തയ്യാറാണെന്നും ഒരു വിങ് കമാന്‍ഡര്‍ പറഞ്ഞു.

Top