ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടി-20 മത്സരത്തില്‍ ഇന്ത്യക്ക് 9 വിക്കറ്റ് തോല്‍വി

നായകന്‍ ക്വിന്റന്‍ ഡികോക്കിന്റെ മികച്ച പ്രകടനത്തിന്റെ മികവില്‍ ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടി-20 മത്സരത്തില്‍ ഇന്ത്യക്ക് 9 വിക്കറ്റ് തോല്‍വി. ടോസ് നേടി ബാറ്റിങ് തുടങ്ങിയ ഇന്ത്യ മുന്നോട്ട് വെച്ച 135 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക നേടിയെടുത്തത്.

52 പന്തില്‍ 5 സിക്‌സും 6 ബൗണ്ടറിയുമായി 79 റണ്‍സെടുത്ത ഡികോക്കാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. ടെംബ ബവുമ 27 റണ്‍സുമായി പുറത്താകാതെ നിന്നു.

ഹാര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റ് എടുത്തു. 36 റണ്‍സെടുത്ത ശിഖര്‍ ധാവാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മത്സരത്തിന്റെ രണ്ടാം ഓവറില്‍ തന്നെ ഹെന്‍ഡ്രിക്‌സിന് പിടി കൊടുത്ത് രോഹിത്ത് ശര്‍മ (9) മടങ്ങി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും (9) ക്രീസില്‍ നിക്കാനായില്ല.

റിഷഭ് പന്ത് (19), ഹര്‍ദിക് പാണ്ഡ്യ (14), രവീന്ദ്ര ജദേജ (19) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നവര്‍. ദക്ഷിണാഫ്രിക്കക്കായി കാഗിസോ റബാദ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഹെന്‍ഡ്രിക്‌സ്, ഫോര്‍ടിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍, താബ്രേസ് ഷംസി ഒരു വിക്കറ്റ് നേടി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും ഓരോ ജയം നേടി. ഒരു മത്സരം മഴ മൂലം നേരത്തെ ഉപേക്ഷിച്ചിരുന്നു.

Top