ലങ്കയുടെ മുനയൊടിഞ്ഞു ; 2-0 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി

കൊളംബോ: ഗോളിലെ അവിസ്മരണീയ പ്രകടനത്തിന് പിന്നാലെ കൊളംബോയിലും ഇന്ത്യ ലങ്കയെ മുട്ട് കുത്തിച്ചു.

ലങ്കന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര വിജയം.

രണ്ടാം ടെസ്റ്റില്‍ കളി തീരാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ഇന്നിങ്‌സിനും 53 റണ്‍സിനുമാണ് ഇന്ത്യ ലങ്കയെ തോല്‍പ്പിച്ചത്.

മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-0 ന് മുന്നിലാണ്.

ഫോളോഓണ്‍ വഴങ്ങി രണ്ടാമിന്നിങ്‌സിനിറങ്ങിയ ശ്രീലങ്കയുടെ ബാറ്റിങ്ങിന് ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ മറുപടിയില്ലായിരുന്നു. 386 റണ്‍സെടുക്കുന്നതിനിടയില്‍ ലങ്കയുടെ എല്ലാവരും പുറത്തായി.

അഞ്ചു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ലങ്കയുടെ നട്ടെല്ലൊടിച്ചത്. ആദ്യ ഇന്നിങ്‌സില്‍ രണ്ടു വിക്കറ്റ് നേടിയിരുന്ന ജഡേജ ആകെ ഏഴു വിക്കറ്റ് സ്വന്തം പേരിലാക്കി. രണ്ടിന്നിങ്‌സിലുമായി അശ്വിനും ഏഴു വിക്കറ്റ് നേടി.

മൂന്നാം ദിവസം അധികം വിക്കറ്റ് വീഴാതെ മികച്ച ബാറ്റിങ്ങുമായി പ്രതിരോധം തീര്‍ത്ത ലങ്ക നാലാംദിനം തകര്‍ന്നടിയുകയായിരുന്നു.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന നിലിയില്‍ ബാറ്റിങ് തുടങ്ങിയ ലങ്ക ഉച്ചഭക്ഷണം വരെ പിടിച്ചു നിന്നു. എന്നാല്‍, ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെഷനില്‍ 11 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ ഇന്ത്യ എറിഞ്ഞിട്ടു.

നാലാം ദിനം 16 റണ്‍സെടുത്ത പുഷ്പകുമാരയുടെ വിക്കറ്റാണ് ലങ്കക്ക് ആദ്യം നഷ്ടമായത്. അടുത്ത ഓവറില്‍ രണ്ടു റണ്ണെടുത്ത ദിനേശ് ചണ്ഡിമലിന്റെയും വിക്കറ്റ് പോയി. ജഡേജയുടെ പന്തില്‍ രഹാനെക്ക് ക്യാച്ച് നല്‍കുകയായിരുന്നു ചണ്ഡിമല്‍.

എന്നാല്‍ പിന്നീട് കരുണരത്‌ന എയ്ഞ്ചലോ മാത്യൂസിനെ കൂട്ടുപിടിച്ച് 69 റണ്‍സ് ലങ്കന്‍ സ്‌കോറിനൊപ്പം ചേര്‍ത്തു. സ്‌കോര്‍ 300 പിന്നിട്ടതിന് പിന്നാലെ കരുണരത്‌നയെ പുറത്താക്കി ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു. 307 പന്തില്‍ 141 റണ്‍സ് നേടിയ ശേഷമാണ് കരുണരത്‌ന ക്രീസ് വിട്ടത്.

തൊട്ടുപിന്നാലെ ജഡേജ വീണ്ടും ലങ്കക്ക് പ്രഹരമേല്‍പ്പിച്ചു. 36 റണ്‍സെടുത്ത എയ്ഞ്ചലോ മാത്യൂസും നാല് റണ്ണെടുത്ത പെരേരയും ഒരു ഓവറിന്റെ വ്യത്യാസത്തില്‍ പുറത്തായി.

ജഡേജയുടെ അടുത്ത ഇര 17 റണ്‍സെടുത്ത ഡി സില്‍വയായിരുന്നു. 31 റണ്‍സെടുത്ത ഡിക്ക് വെല്ലയെ ഹാര്‍ദിക് പാണ്ഡ്യയും പുറത്താക്കി. ഫെര്‍ണാണ്ടോയെ അശ്വിനും മടക്കിയതോടെ ലങ്കന്‍ ഇന്നിങ്‌സ് അവസാനിച്ചു. നേരത്തെ കുശാല്‍ മെന്‍ഡിസ് ലങ്കയ്ക്കായി സെഞ്ചുറി നേടിയിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റിന് 622 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സെഞ്ചുറി നേടിയ അജിങ്ക്യ രഹാനെയുടെയും ചേതേശ്വര്‍ പൂജാരയുടെയും മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്.

ലോകേഷ് രാഹുല്‍, ആര്‍.അശ്വിന്‍, വൃദ്ധിമാന്‍ സാഹ, രവീന്ദ്ര ജഡേജ എന്നിവര്‍ അര്‍ധസെഞ്ചുറിയുമായി ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തു പകര്‍ന്നു.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക ഇന്ത്യയ്ക്ക് മുന്നില്‍ മുട്ട് കുത്തിയിരുന്നു.

83 റണ്‍സെടുക്കുന്നതിനിടയില്‍ ലങ്കയുടെ എല്ലാ വിക്കറ്റുകളും വീണു. ആര്‍.അശ്വിന്റെ സ്പിന്‍ മികവിന് മുന്നില്‍ ലങ്കന്‍ ബാറ്റിങ് നിരയ്ക്ക് മറുപടിയുണ്ടായിരുന്നില്ല.

അഞ്ചു വിക്കറ്റുകളാണ് ഇന്ത്യന്‍ സ്പിന്നര്‍ പിഴുതത്. ജഡേജയും ഷമിയും രണ്ട് വിക്കറ്റ് വീതം നേടി.

Top