ഓവലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 157 റണ്‍സ് ജയം

ഓവല്‍: ആവേശം വാനോളമുയര്‍ന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം. 157 റണ്‍സിനാണ് ഇംഗ്ലണ്ടിനെ തോല്‍പിച്ചത്. 368 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 210 റണ്‍സിന് എല്ലാവരും പുറത്തായി.

ഇതൊടെ, ഇന്ത്യ പരമ്പരയില്‍ 2-1 ന്റെ ലീഡ് നേടി. ടെസ്റ്റിന്റെ അഞ്ചാം ദിനമായ ഇന്ന് ബൗളര്‍മാരുടെ മിന്നുന്ന പ്രകടനത്തിലൂടെയാണ് ആതിഥേയരെ ഇംഗ്ലണ്ടിനെ 210 റണ്‍സിന് ഇന്ത്യ തോല്‍പിച്ചത്.

രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ പേസര്‍ ജസ്പ്രീത് ബുംറയും സ്പിന്നര്‍ രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയുടെ വിജയത്തിന് തിരി കൊളുത്തിയത്.
രണ്ടു വിക്കറ്റുമായി ഷാര്‍ദ്ദൂല്‍ താക്കൂര്‍, മൂന്നു വിക്കറ്റുമായി ഉമേഷ് യാദവ് എന്നിവര്‍ മികച്ച പിന്തുണ നല്‍കി.

മികച്ച രീതിയില്‍ ബാറ്റു ചെയ്ത് തുടങ്ങിയ ഇംഗ്ലണ്ട് രണ്ടാം സെഷനിലാണ് തകര്‍ന്നത്. 2 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് എന്ന നിലയില്‍ രണ്ടാം സെഷന്‍ ആരംഭിച്ച ഇംഗ്ലണ്ട് 193-8 എന്ന നിലയിലാണ് സെഷന്‍ അവസാനിപ്പിച്ചത്. അവരുടെ തകര്‍ച്ച പെട്ടെന്ന് തന്നെ ആരംഭിച്ചു. 63 റണ്‍സ് എടുത്ത ഹസീബ് ഹമീദിനെ ജഡേജ വിക്കറ്റിനു മുന്നില്‍ കുരുക്കിയതോടെ ആണ് കളി മാറിയത്.

ഓപ്പണിംഗ് വിക്കറ്റില്‍ 100 റണ്‍സടിച്ച് റോറി ബേണ്‍സും ഹസീബ് ഹമീദും വിജയത്തിലേക്കുള്ള വഴി വെട്ടുകയും ചെയ്തു. എന്നാല്‍ 50 റണ്‍സെടുത്ത റോറി ബേണ്‍സിനെ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ഷര്‍ദ്ദുല്‍ ഠാക്കൂര്‍ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. വൈകാതെ അഞ്ചുറണ്‍സുമായി ഡേവിഡ് മലാന്‍ റണ്‍ഔട്ടായി. ടീം സ്‌കോര്‍ 141ല്‍ നില്‍ക്കേ ക്ഷമയോടെ ക്രീസിലുറച്ച ഹസീബ് ഹമീദിനെ (63) രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടു റണ്‍സെടുത്ത ഒലി പോപിനെ ജസ്പ്രീത് ബുംറ ക്ലീന്‍ ബൗള്‍ഡാക്കുകയും ചെയ്തതോടെ ഇംഗ്ലണ്ട് പരുങ്ങി.

പിന്നാലെ ജോണി ബോയര്‍സ്‌റ്റോയെ മനോഹരമായൊരു യോര്‍ക്കറില്‍ കടപുഴക്കിയ ബുമ്ര ഇംഗ്ലണ്ടിന് ഏല്‍പ്പിച്ച ഇരട്ടപ്രഹരത്തില്‍ നിന്ന് ഇംഗ്ലണ്ട് കരകയറിയില്ല. മുഈന്‍ അലി (0), ക്രെയ്ഗ് ഓവര്‍ട്ടണ്‍ (10), ജയിംസ് ആന്‍ഡേഴ്‌സണ്‍ (2) എന്നിങ്ങനെയായിരുന്നു മറ്റു സ്‌കോറുകള്‍.

Top