ഒന്നാം സ്ഥാനം ഉറപ്പിച്ച് ഇന്ത്യ;ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് വമ്പന്‍ ജയം

കൊല്‍ക്കത്ത: ലോകകപ്പില്‍ ഒന്നാം സ്ഥാനക്കാരെ തീരുമാനിക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ വമ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 327 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 83 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്.

14 റണ്‍സെടുത്ത മാര്‍ക്കോ യാന്‍സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍.യാന്‍സന്‍ ഉള്‍പ്പെടെ ആകെ നാലു പേരാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയില്‍ രണ്ടക്കം കടന്നത്. 243 റണ്‍സ് ജയത്തോടെ പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം ഉറപ്പിച്ച ഇന്ത്യ ആദ്യ സെമിയില്‍ ഗ്രൂപ്പ് ഘട്ടത്തിലെ നാലാം സ്ഥാനക്കരെ നേരിടും. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 326-5, ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 83ന് ഓള്‍ ഔട്ട്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോലിയുടെ സെഞ്ചുറിക്കരുത്തിലാണ് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സടിച്ചത്. 49-ാം ഏകദിന സെഞ്ചുറിയുമായി കോലി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിന് ഒപ്പമെത്തിയപ്പോള്‍ 77 റണ്‍സടിച്ച ശ്രേയസ് അയ്യരും ഇന്ത്യക്കായി ബാറ്റിംഗില്‍ തിളങ്ങി. 15 പന്തില്‍ 29 റണ്‍സുമായി ജഡേജ വിരാട് കോലിക്കൊപ്പം(101*) പുറത്താകാതെ നിന്നു.

Top