ബ്രിട്ടന്റെ അടിയറവ്, അനുകൂല നിലപാടില്‍ ഇന്ത്യയും; ബ്രിട്ടീഷ് പൗരന്മാര്‍ക്ക് നിയന്ത്രണമില്ല

ന്യൂഡല്‍ഹി: ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇംഗ്ലണ്ട് പിന്‍വലിച്ചതിന് പിന്നാലെയാണ് നടപടി. ഇംഗ്ലണ്ടില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്കും നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തി ഈ മാസം ഒന്നിനാണ് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ്ഗ രേഖ പുറപ്പെടുവിച്ചത്. ഇത് പിന്‍വലിച്ചതോടെ യാത്രക്കാര്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ ഉണ്ടായിരുന്ന പഴയ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ മതിയാകുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനാണ് ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്നത്. ഇന്ത്യയിലേക്ക് വരുന്നതിന് മുന്‍പും ശേഷവും ആര്‍ടിപിസിആര്‍ പരിശോധനയും നിര്‍ബന്ധമായിരുന്നു. എട്ട് ദിവസത്തെ ക്വാറന്റീന് ശേഷവും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം.

നേരത്തെ, ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചാലും ക്വാറന്റീന്‍ വേണമെന്ന് ബ്രിട്ടന്‍ നിര്‍ദേശിച്ചിരുന്നു. ബ്രിട്ടന്റെ നിര്‍ബന്ധിത നടപടിയില്‍ ഇന്ത്യ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ബ്രിട്ടന്റെ തീരുമാനം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തിരിച്ചടിയാണെന്നും വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശിഖ്ള പ്രതികരിച്ചിരുന്നു. ബ്രിട്ടന്‍ നയം മാറ്റിയില്ലെങ്കില്‍ ഇന്ത്യയും സമാനനയം സ്വീകരിക്കുമെനന്നായിരുന്നു ഇന്ത്യയുടെ നിലപാട്. ഇതിനു പിന്നാലെയാണ് നിര്‍ബന്ധിത ക്വാറന്റീന്‍ ഇന്ത്യയും ഏര്‍പ്പെടുത്തിയത്.

Top