വിന്‍ഡീസിനെതിരെ പുതിയ പരീക്ഷണവുമായി ഇന്ത്യ; വാലറ്റക്കാരായി രോഹിത്തും കോലിയും

പോര്‍ട്ട് ഓഫ് സ്പെയിന്‍: ഏകദിന ലോകകപ്പ് പടിവാതിലില്‍ നില്‍ക്കെ ബാറ്റിംഗ് ഓര്‍ഡറില്‍ പരീക്ഷണങ്ങളുടെ പെരുമഴയുമായി ഇന്ത്യന്‍ ടീം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത് ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലുമായിരുന്നു. ഐപിഎല്ലിലെ മിന്നും പ്രകടനത്തിനുശേഷം നിരാശപ്പെടുത്തുന്ന ഗില്‍ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും നിരാശപ്പെടുത്തി.

16 പന്തില്‍ ഏഴ് റണ്‍സെടുത്ത ഗില്‍ മടങ്ങിയശേഷം ക്രീസിലെത്തിയത് സൂര്യകുമാര്‍ യാദവായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പ്രതീക്ഷിച്ചിടത്തായിരുന്നു സൂര്യകുമാര്‍ ഇറങ്ങിയത്. 25 പന്തില്‍ 19 റണ്‍സെടുത്ത സൂര്യകുമാര്‍ ഒരിക്കല്‍ കൂടി ഏകദിന ക്രിക്കറ്റില്‍ പരാജയം രുചിച്ചപ്പോള്‍ നാലം നമ്പറിലെത്തിയത് ഹാര്‍ദ്ദിക് പാണ്ഡ്യ. കോലിയും രോഹിത്തും എവിടെയെന്ന് ആരാധകര്‍ സംശയിച്ചിരിക്കെ ഹാര്‍ദ്ദിക് റണ്ണൗട്ടായി. എന്നാല്‍ പിന്നീട് ക്രീസിലെത്തിയതാകട്ടെ രവീന്ദ്ര ജഡേജ. ഇതോടെ കോലിക്കും രോഹിത്തിനും പരിക്കാണോ എന്നുവരെ ആരാധകര്‍ സംശയിച്ചു. എന്നാല്‍ ഇരുവരും പാഡണിഞ്ഞ് ബാറ്റിംഗിന് തയാറായി ഡ്രസ്സിംഗ് റൂമില്‍ ഇരിക്കുന്നുണ്ടായിരുന്നു.

വിജയലക്ഷ്യം 115 റണ്‍സ് മാത്രമായിരുന്നതും ഇഷാന്‍ കിഷന്‍ ഒരറ്റത്ത് തകര്‍ത്തടിച്ചതും ഇന്ത്യയുടെ സമ്മര്‍ദ്ദം അകറ്റി. അര്‍ധസെഞ്ചുറി പിന്നിട്ടതിന് പിന്നാലെ മോശം ഷോട്ട് കളിച്ച് കിഷന്‍ പുറത്തായി, ജയത്തിന് 21 റണ്‍സ് മാത്രം വേണ്ടപ്പോഴായിരുന്നു കിഷന്റെ പുറത്താകല്‍. കിഷന്‍ പുറത്തായപ്പോഴെങ്കിലും കോലിയോ രോഹിത്തോ ഇറങ്ങുമെന്ന കരുതിയ ആരാധകര്‍ക്ക് തെറ്റി. പിന്നീട് ക്രീസിലെത്തിയത് ഷാര്‍ദ്ദുല്‍ താക്കൂറായിരുന്നു. നാലു പന്ത് നേരിട്ട ഷാര്‍ദ്ദുല്‍ കാരിയയുടെ പന്തില്‍ സ്ലിപ്പില്‍ അല്‍ത്താനസെക്ക് ക്യാച്ച് നല്‍കി പുറത്തായി.താന്‍ പന്ത് നേരിടാന്‍ തയാറായിരുന്നില്ലെന്ന് ഷാര്‍ദ്ദുല്‍ വാദിച്ചു നോക്കിയെങ്കിലും ബാറ്റ് ചെയ്തതിനാല്‍ അമ്പയര്‍ ഔട്ട് വിളിച്ചു. ഷാര്‍ദ്ദുലും പുറത്തായതോടെ അവസാനം ഏഴാം നമ്പറില്‍ രോഹിത് ക്രീസിലെത്തി.

വിന്‍ഡീസ് സ്പിന്നര്‍മാര്‍ തുടക്കത്തില്‍ പരീക്ഷിച്ചെങ്കിലും രണ്ട് ബൗണ്ടറിയടിച്ച രോഹിത് അനായാസം ലക്ഷ്യം മറികടന്നു. രവീന്ദ്ര ജഡേജയും വിജയത്തില്‍ രോഹിത്തിന് കൂട്ടായി. എട്ടാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങാനിരുന്ന കോലിക്ക് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്നില്ല. 12 വര്‍ഷത്തിനുശേഷമാണ് രോഹിത് ഏഴാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങുന്നതെന്ന പ്രത്യേകതയുണ്ട്. ഏഴാം നമ്പറില്‍ ബാറ്റിംഗിനെത്തിയപ്പോള്‍ തന്റെ അരങ്ങേറ്റകാലം ഓര്‍ത്തുപോയെന്ന് മത്സരശേഷം രോഹിത് പറഞ്ഞു. സാധ്യമാകുന്ന സാഹചര്യങ്ങളിലെല്ലാം ഇത്തരം പരീക്ഷണങ്ങള്‍ തുടരുമെന്നും രോഹിത് പറഞ്ഞു.

Top