ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ആദ്യമായി ഇന്ത്യയ്ക്ക് വെള്ളി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ചരിത്രം കുറിച്ച് ഇന്ത്യ. ആദ്യമായി ഇന്ത്യന്‍ ബാഡ്മിന്റണ്‍ സംഘം വെള്ളി മെഡല്‍ സ്വന്തമാക്കി. സുവര്‍ണ പ്രതീക്ഷയോടെ മത്സരിച്ച ഇന്ത്യ കടുത്ത പോരാട്ടത്തിനൊടുവില്‍ തോല്‍വി നേരിടുകയായിരുന്നു. ചൈനയ്ക്കാണ് സ്വര്‍ണ മെഡല്‍. ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ ജയിച്ചപ്പോള്‍ അവസാന മൂന്ന് മത്സരങ്ങളും ചൈന വിജയിച്ചു. ഫൈനലില്‍ മലയാളി താരം എച്ച് എസ് പ്രണോയ് കളിക്കാതിരുന്നത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്.

അഞ്ചാം അങ്കത്തില്‍ ഇന്ത്യയ്ക്കായി ഇറങ്ങിയത് അത്ര തന്നെ പരിചയ സമ്പനമല്ലാത്ത മിഥുന്‍ മഞ്ജുനാഥ് ആയിരുന്നു. ഒരു മണിക്കൂറില്‍ ഇന്ത്യന്‍ താരത്തെ കീഴടക്കി ചൈന സ്വര്‍ണം സ്വന്തമാക്കി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നില 53ലെത്തി. 13 സ്വര്‍ണവും 21 വെള്ളിയും 19 വെങ്കലവും ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കി കഴിഞ്ഞു. മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്. മൂന്നാം മത്സരത്തിനിറങ്ങിയ കിഡംബി ശ്രീകാന്ത് തോല്‍വി വഴങ്ങിയതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ശ്രീകാന്തിന്റെ തോല്‍വി. ഇതോടെ എച്ച് എസ് പ്രണോയുടെ പരിക്ക് ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചു. നാലാം മത്സരത്തിനിറങ്ങിയ കപില ദ്രുവ്-കൃഷ്ണ പ്രസാദ് സഖ്യത്തിന് പിടിച്ച് നില്‍ക്കാനായില്ല. നാലാം മത്സരം ചൈന ജയിച്ചതോടെ സ്വര്‍ണമെഡലിനായുള്ള പോരാട്ടം 2-2ന് സമനില ആയി.

സുവര്‍ണ പോരാട്ടത്തില്‍ ലക്ഷ്യ സെന്നാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യം ഇറങ്ങിയത്. ചൈനയുടെ ഷി യുക്വിയെ 2-1ന് പരാജയപ്പെടുത്തി ലക്ഷ്യാ സെന്‍ ഇന്ത്യയെ മുന്നിലെത്തിച്ചു. സ്‌കോര്‍ 22-20, 14-21, 21-18. രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വാതിക് സായ്രാജ് റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഇറങ്ങി. ഇന്ത്യന്‍ സംഘത്തിന്റെ വേഗതയാര്‍ന്ന സ്മാഷുകള്‍ക്ക് മുന്നില്‍ നോക്കി നില്‍ക്കാനെ ചൈനയ്ക്ക് കഴിഞ്ഞൊള്ളു. നേരിട്ടുള്ള ഗെയിമുകള്‍ക്ക് ഇന്ത്യയ്ക്ക് വിജയം. സ്‌കോര്‍ 21-15, 21-18.

 

 

Top