ആദ്യ ടി20യില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് 2 റൺസ് വിജയം; നാല് വിക്കറ്റ് നേടി അരങ്ങേറ്റക്കാരൻ മാവി

മുംബൈ: മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടി20യില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് രണ്ട് റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ശ്രീലങ്കയ്ക്ക് 20 ഓവറില്‍ 160 റണ്‍സെടുക്കാനാണ് സാധിച്ചത്. 27 പന്തില്‍ 45 റണ്‍സുമായി ക്യാപ്റ്റന്‍ ദസുന്‍ ഷനക പൊരുതിയെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല. അവസാന ഓവറില്‍ 13 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. അക്‌സര്‍ പട്ടേല്‍ എറിഞ്ഞ ഓവറില്‍ 10 റണ്‍സെടുക്കാനാണ് ശ്രീലങ്കയ്ക്ക് സാധിച്ചത്. നാല് വിക്കറ്റ് നേടി ശിവം മാവി ഇന്ത്യന്‍ ടീമിനൊപ്പമുള്ള ടി20 അരങ്ങേറ്റം ഗംഭീരമാക്കി. ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

സഞ്ജു സാംസണ്‍ (5) ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ ദീപക് ഹൂഡയാണ് (41) ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഇഷാന്‍ കിഷന്‍ (29 പന്തില്‍ 37) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയ വാനിന്ദു ഹസരങ്ക ഒരു വിക്കറ്റെടുത്തു. ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ആദ്യ ഓവറില്‍ തന്നെ 17 റണ്‍സ് ഇഷാന്‍ കിഷന്‍ അടിച്ചെടുത്തു. എന്നാല്‍ ആ ഒഴുക്ക് നിലനിര്‍ത്താന്‍ പിന്നീട് സാധിച്ചില്ല. മൂന്നാം ഓവറില്‍ മറ്റൊരു അരങ്ങേറ്റക്കാരന്‍ ശുഭ്മാന്‍ ഗില്‍ (7) പുറത്താവുകയും ചെയ്തു. മഹീഷ് തീക്ഷണയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ഗില്‍.

പേസര്‍മാര്‍ക്കെതിരെ നന്നായി കളിച്ച കിഷന്‍, തീക്ഷണ പന്തെറിയാനെത്തിയപ്പോള്‍ ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടി. തുടക്കം മുതല്‍ ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടിയ സൂര്യകുമാര്‍ യാദവ്, ചാമിക കരുണാരത്‌നെക്കെതിരെ സ്‌കൂപ്പിന് ശ്രമിക്കുമ്പോള്‍ രജപക്‌സയ്ക്ക് ക്യാച്ച് നല്‍കി. ധനഞ്ജയ ഡിസില്‍വയെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ സഞ്ജുവും മടങ്ങി. അതിന് തൊട്ടുമുമ്പ് സഞ്ജു നല്‍കിയ അവസരം ലങ്കന്‍ ഫീല്‍ഡര്‍ വിട്ടുകളഞ്ഞിരുന്നു. ഇതോടെ ഇന്ത്യ മൂന്നിന് 46 എന്ന നിലയിലായി. സഞ്ജുവിന് ശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ- ഇഷാന്‍ സഖ്യമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

ഇരുവരും 31 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇഷാനെ പുറത്താക്കി ഹസരങ്ക ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. 29 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറം ഉള്‍പ്പെടെയാണ് താരം 37 റണ്‍സെടുത്തത്. സ്‌കോര്‍ 94ല്‍ എത്തിനില്‍ക്കെ ഹാര്‍ദിക്കും മടങ്ങി. 27 പന്തില്‍ 29 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നീട് ദീപക് ഹൂഡ- അക്‌സര്‍ പട്ടേല്‍ (20 പന്തില്‍ 31) സഖ്യമാണ് ഇന്ത്യയുടെ സ്‌കോര്‍ 150 കടത്തിയത്. ഇരുവരും 68 റണ്‍സ് കൂട്ടിചേര്‍ത്തു. ഹസരങ്കയ്ക്ക് പുറമെ ദില്‍ഷന്‍ മധുഷനക, മഹീഷ് തീക്ഷണ, ചാമിക കരുണാരത്‌നെ, ധനഞ്ജയ ഡി സില്‍വ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

സ്‌കോര്‍ പിന്തുടരാനെത്തിയ ശ്രീലങ്കയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 12 റണ്‍സ് മാത്രമുള്ളപ്പോള്‍ പതും നിസ്സങ്ക (1), ധനഞ്ജയ ഡിസില്‍വ (8) എന്നിവരുടെ വിക്കറ്റുകള്‍ ശ്രീലങ്കയ്ക്ക് നഷ്ടമായി. നിസ്സങ്കയെ മാവി ബൗള്‍ഡാക്കി. ധനഞ്ജയ, മാവിയുടെ തന്നെ പന്തില്‍ സഞ്ജു സാംസണ് ക്യാച്ച് നല്‍കി. തുടര്‍ന്ന് ക്രീസിലെത്തിയ ചരിത് അസലങ്ക (12), ഭാനുക രജപക്‌സ (10) എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഉമ്രാന്‍ മാലിക്കിനും അക്‌സര്‍ പട്ടേലിനുമായിരുന്നു വിക്കറ്റ്. ഇതിനിടെ കുശാന്‍ മെന്‍ഡിസിനെ (28) ഹര്‍ഷലും മടക്കി. ഇതോടെ അഞ്ചിന് 68 എന്ന നിലയിലായി ലങ്ക. തുടര്‍ന്ന് വാനിന്ദു ഹസരങ്ക (21)- ഷനക സഖ്യം നടത്തിയ ചെറുത്തുനില്‍പ്പാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 40 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹസരങ്കയെ പുറത്താക്കി മാവി ബ്രേക്ക് ത്രൂ നല്‍കി. അധികം വൈകാതെ ഷനകയെ ഉമ്രാനും മടക്കി. മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഷനകയുടെ ഇന്നിംഗ്‌സ്. ചാമിക കരുണാരത്‌നെ (16 പന്തില്‍ പുറത്താവാതെ 23) അവസാന ഓവറില്‍ പരമാവധി ശ്രമിച്ചു. അവസാന പന്തില്‍ ജയിക്കാന്‍ നാല് റണ്‍ വേണമായിരുന്നു. എന്നാല്‍ ഒരു റണ്‍സെടുക്കാനാണ് കഴിഞ്ഞത്. കശുന്‍ രജിത (5), ദില്‍ഷന്‍ മധുഷനക (0) എന്നിവര്‍ പുറത്താവുകയും ചെയ്തു.

Top