ഓവൽ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന പോരാട്ടത്തിൽ പത്ത് വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി പരമ്പരയ്ക്ക് ഉജ്ജ്വല തുടക്കമിട്ട് ഇന്ത്യ. ബൗളിങിലും ബാറ്റിങിലും ഒരുപോലെ ഇന്ത്യൻ താരങ്ങൾ മികവ് പുലർത്തി. ജസ്പ്രിത് ബുമ്ര ബൗളിങിലും ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങിലും മിന്നും ഫോമിൽ തിളങ്ങി. മുഹമ്മദ് ഷമിയും ശിഖർ ധവാനും തങ്ങളുടേതായ സംഭാവനകളിലൂടെ വിജയത്തിൽ കൈയൊപ്പു പതിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ പോരാട്ടം വെറും 110 റൺസിൽ അവസാനിപ്പിച്ച ഇന്ത്യ 18.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 114 റൺസെടുത്താണ് വിജയം പിടിച്ചത്.
അർധ സെഞ്ച്വറി നേടിയ രോഹിത് 58 പന്തിൽ 76 റൺസുമായി പുറത്താകാതെ നിന്നു. ഏഴ് ഫോറും അഞ്ച് സിക്സും ഹിറ്റ്മാന്റെ ബാറ്റിൽ നിന്ന് പറന്നു. ശിഖർ ധവാൻ രോഹിതിന് കട്ട പിന്തുണ നൽകി. 54 പന്തുകൾ നേരിട്ട ധവാൻ 31 റൺസുമായി പുറത്താകാതെ നിന്നു. നാല് ഫോറുകളാണ് ധവാൻ നേടിയത്.