ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഇന്ന് സിറിയയെ നേരിടും

ദോഹ: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഇന്ന് സിറിയയെ നേരിടും. ഖത്തറില്‍ വൈകിട്ട് അഞ്ചിനാണ് കളി തുടങ്ങുക. ഇന്ന് വമ്പന്‍ ജയം നേടിയാല്‍ ഇന്ത്യക്ക് ടൂര്‍ണമെന്റില്‍ പ്രതീക്ഷ നിലനിര്‍ത്താം. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന് ടീം ഇന്ത്യ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ അവസരം നല്‍കിയേക്കും.

ഫിഫ റാങ്കിംഗില്‍ സിറിയ തൊണ്ണൂറ്റിയൊന്നും ഇന്ത്യ നൂറ്റിരണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ആദ്യ രണ്ട് കളിയിലും ഇന്ത്യക്കും സിറിയയ്ക്കും ഗോള്‍ നേടാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യ അഞ്ച് ഗോള്‍ വഴങ്ങിയപ്പോള്‍ സിറിയ വഴങ്ങിയത് ഓസീസിനെതിരായ ഒറ്റ ഗോള്‍. സിറിയന്‍ പ്രതിരോധം മറികടക്കുകയാവും സുനില്‍ ഛേത്രിയുടെയും സംഘത്തിന്റെയും പ്രധാന വെല്ലുവിളി. സന്ദേശ് ജിംഗാനും രാഹുല്‍ ബെക്കെയും നയിക്കുന്ന പ്രതിരോധ നിര ഓസ്‌ട്രേലിയക്കെതിരെ പുറത്തെടുത്ത പ്രകടനം ആവര്‍ത്തിക്കണം. ഇതുവരെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത മധ്യനിരയില്‍ ഉണര്‍ന്ന് കളിക്കണം. മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഇന്ന് ഇലവനില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഉസ്ബക്കിസ്ഥാനെതിരെ പകരക്കാരനായി ഇറങ്ങിയ കെ പി രാഹുല്‍ ഗോളിനരികെ എത്തിയിരുന്നു.

ആദ്യ രണ്ട് കളിയും തോറ്റെങ്കിലും വമ്പന്‍ വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം ഇന്ത്യയെ മൂന്ന് ഗോളിന് തകര്‍ത്ത ഉസ്ബക്കിസ്ഥാനെ ഗോള്‍രഹിത സമനിലയില്‍ തളച്ച ആത്മവിശ്വാസമുണ്ട് എതിരാളികളായ സിറിയക്ക്. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാക്കാരാണ് നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറുക. ഇവര്‍ക്കൊപ്പം എല്ലാ ഗ്രൂപ്പിലെയും നാല് മികച്ച മൂന്നാം സ്ഥാനക്കാര്‍ക്കും പ്രീക്വാര്‍ട്ടറില്‍ ഇടമുണ്ട്. സിറിയക്കെതിരെ വന്‍ വിജയം നേടി മികച്ച ഗോള്‍ശരാശരിയില്‍ നാല് മൂന്നാം സ്ഥാനക്കാരില്‍ ഇടംപിടിക്കുകയാണ് ഇനി ഇന്ത്യയുടെ ലക്ഷ്യം. പക്ഷേ അതത്ര എളുപ്പമായിരിക്കില്ലെന്നുറപ്പ്.

Top