2023 ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ സെമിയില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടും

സ്വന്തം മണ്ണില്‍ ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വപ്നം കാണുന്ന ടീം ഇന്ത്യക്ക് ഇന്ന് സെമി പരീക്ഷണം. 2023 ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ സെമിയില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടും. മുംബൈ വാങ്ക്ഡെ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടു മുതലാണ് മത്സരം. 2019 ക്രിക്കറ്റ് ലോകകപ്പിന്റെ സെമിയില്‍ ഇരുകൂട്ടരും ഏറ്റുമുട്ടിയപ്പോള്‍ ജയം കിവീസിനൊപ്പമായിരുന്നു. അതിന് പകരം വീട്ടുകയാണ് രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ലക്ഷ്യം.

ലോകകപ്പ് ചരിത്രത്തില്‍ ഇത് ഇന്ത്യയുടെ ഏഴാം സെമിഫൈനല്‍ പോരാട്ടമാണിത്. ഇതിനു മുമ്പ് 1983, 1987, 1996, 2003, 2011, 2015, 2019 എന്നീ വര്‍ഷങ്ങളിലാണ് ഇന്ത്യ സെമി കളിച്ചത്. ഇതില്‍ 83, 2003, 2011 എന്നീ വര്‍ഷങ്ങളില്‍ മാത്രമാണ് സെമി കടന്ന് മുന്നേറാന്‍ ഇന്ത്യക്ക് കഴിഞ്ഞത്.87-ല്‍ ഇംഗ്ലണ്ടിനു മുന്നിലും, 96-ല്‍ ശ്രീലങ്കയ്ക്കു മുന്നിലും തലകുനിച്ച ഇന്ത്യക്ക് 2015-ല്‍ ഓസ്ട്രേലിയയും 2019-ല്‍ ന്യൂസിലന്‍ഡുമാണ് നിരാശ സമ്മാനിച്ചത്. ഇക്കുറി അത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ടീമിന്റെ ശ്രമം.ബാറ്റിങ്-ബൗളിങ്-ഫീല്‍ഡിങ് തുടങ്ങി സമസ്ത മേഖലകളിലും ഇന്ത്യ മികച്ച ഫോമിലാണ്. റണ്‍വേട്ടയിലും വിക്കറ്റ് വേട്ടയിലും ടോപ് ഫൈവില്‍ ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യം കാണാനാകും. അതുതന്നെയാണ് ഇന്ത്യയുടെ കരുത്തും.

ബാറ്റിങ് നിരയില്‍ പുത്തന്‍ താരോദയം രചിന്‍ രവീന്ദ്ര, നായകന്‍ കെയ്ന്‍ വില്യംസണ്‍, ഓപ്പണര്‍ ഡെവണ്‍ കോണ്‍വെ, മധ്യനിര താരങ്ങളായ ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്സ് എന്നിവര്‍ മികച്ച ഫോമിലാണ്. വിക്കറ്റ് കീപ്പര്‍ ബാറ്ററും ഉപനായകനുമായ ടോം ലാതത്തിന് റണ്‍സ് കണ്ടെത്താന്‍ കഴിയുന്നില്ലെന്നതാണ് മാത്രമാണ് അവരെ വലയ്ക്കുന്നത്.ട്രെന്റ് ബോള്‍ട്ട് നയിക്കുന്ന പേസ് നിരയിലാണ് കിവീസിന്റെ പ്രതീക്ഷയത്രയും. ബോള്‍ട്ടിനൊപ്പം ടിം സൗത്തി, ലോക്കീ ഫെര്‍ഗൂസന്‍ എന്നിവര്‍ ചേരുമ്പോള്‍ ബൗളിങ് യൂണിറ്റ് അതിശക്തമാകും. സ്പിന്നര്‍ മിച്ചല്‍ സാന്റ്നര്‍ ഗ്രൂപ്പ് റൗണ്ടിലും ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തിയതാണ്.

 

Top