ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്കു ആറു വിക്കറ്റ് ജയം. ജയിക്കാൻ 208 റൺസ് വേണ്ടിയിരുന്ന ഇന്ത്യ 18.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ജയം കണ്ടു.
50 പന്തുകളിൽ നിന്നും ആറു ഫോറുകളും ആറു സിക്സറുകളുമടക്കം പുറത്താകാതെ 94 റൺസാണ് കോഹ്‌ലി നേടിയത്. രാജ്യാന്തര ട്വന്റി-20യിൽ കോഹ്‌ലിയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. രാഹുൽ 62 റൺസുമായി മികച്ച പിന്തുണ നൽകി. രാഹുലിന്റെ ഏഴാം അര്‍ധ സെഞ്ചുറിയാണിത്. ഇതിനിടെ ട്വന്റി-20 കരിയറില്‍ രാഹുല്‍ 1000 റണ്‍സും തികച്ചു.
രണ്ടാം വിക്കറ്റില്‍ കോഹ്‌ലി – രാഹുല്‍ സഖ്യം 100 റണ്‍സ് ചേര്‍ത്തു. മൂന്നാം വിക്കറ്റില്‍ ഋഷഭ് പന്തിനൊപ്പം (18) 48 റണ്‍സിന്റെ കൂട്ടുകെട്ടിലും കോഹ്‌ലി പങ്കാളിയായി.
നേരത്തെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. 17 പന്തില്‍ നിന്ന് 40 റണ്‍സടിച്ച എവിന്‍ ലൂയിസാണ് സന്ദര്‍ശകര്‍ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. വിന്‍ഡീസ് നിരയില്‍ ഹെറ്റ്മയറാണ് ടോപ്സ്‌കോറര്‍. 41 പന്തില്‍ നിന്ന് 56 റണ്‍സ് നേടി. പൊള്ളാര്‍ഡ് 37, ബ്രെണ്ടണ്‍ കിങ് 31 റണ്‍സും നേടി. അവസാന പന്തുകളില്‍ ജാസന്‍ ഹോല്‍ഡര്‍ (9 പന്തില്‍ 24 റണ്‍സ്) തകര്‍ത്തടിച്ചതോടെയാണ് വിന്‍ഡീസ് 200 കടന്നത്. വിന്‍ഡീസ് നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു.