ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ്; എല്‍ഗാറിന് സെഞ്ചുറി

സെഞ്ചൂറിയന്‍: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ്. 66 ഓവര്‍ പിന്നിട്ട് രണ്ടാംദിനം സ്റ്റമ്പെടുക്കുമ്പോള്‍ ആതിഥേയര്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തു. 245 റണ്‍സായിരുന്നു ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് നില. ഡീന്‍ എല്‍ഗാറിന്റെ (211 പന്തില്‍ 140 റണ്‍സ്) സെഞ്ചുറിയും ഡേവിഡ് ബെഡിങ്ങാമിന്റെ (87 പന്തില്‍ 56 റണ്‍സ്) അര്‍ധസെഞ്ചുറിയുമാണ് പ്രോട്ടീന്റെ റണ്‍സ് ഉയര്‍ത്തിയത്. ഇന്ത്യക്കായി മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും രണ്ടുവീതം വിക്കറ്റുകള്‍ നേടി.

സെഞ്ചുറി നേടിയ ഡീന്‍ എല്‍ഗാറും 13 പന്തില്‍ മൂന്ന് റണ്‍സുമായി മാര്‍ക്കോ ജാന്‍സനുമാണ്‌ ക്രീസില്‍. മുഹമ്മദ് സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലിന് ക്യാച്ച് നല്‍കി എയ്ഡന്‍ മര്‍ക്രമാണ് ആദ്യം മടങ്ങിയത്. 62 പന്തില്‍നിന്ന് 28 റണ്‍സെടുത്ത ടോണി ഡി സോര്‍സിയെ ബുംറയും മടക്കിയയച്ചു. യശസ്വി ജയ്‌സ്വാളിന്റെ ക്യാച്ചിലായിരുന്നു മടക്കം.

ഏഴുപന്തില്‍നിന്ന് രണ്ട് റണ്‍സെടുത്ത കീഗന്‍ പീറ്റേഴ്‌സനെയും ബുംറതന്നെയാണ് പുറത്താക്കിയത്. ഡേവിഡ് ബെഡിങ്ങാമിനെ സിറാജും കിലെ വെരാനയെ പ്രസിദ്ധ് കൃഷ്ണയും മടക്കി. കെ.എല്‍. രാഹുലിന് ക്യാച്ച് നല്‍കിയായിരുന്നു വെരാനയുടെ മടക്കം.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയതായിരുന്നു ഇന്ത്യ. പ്രോട്ടീസ് പേസര്‍മാര്‍ക്കെതിരേ പിടിച്ചുനിന്ന് സെഞ്ചുറി നേടിയ കെ.എല്‍ രാഹുലിന്റെ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 137 പന്തില്‍ നിന്ന് നാല് സിക്‌സും 14 ഫോറുമടക്കം 101 റണ്‍സെടുത്ത രാഹുല്‍ പത്താമനായാണ് പുറത്തായത്.

എട്ടിന് 208 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 37 റണ്‍സ് കൂടി മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസര്‍ കാഗിസോ റബാദയാണ് ഇന്ത്യയെ തകര്‍ത്തത്. നാന്ദ്രെ ബര്‍ഗര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

പുല്ലിന്റെ സാന്നിധ്യമുള്ള പേസര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ തുടക്കം മുതല്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ഇന്ത്യയെ വെള്ളം കുടിപ്പിച്ചു. സ്‌കോര്‍ 13-ല്‍ നില്‍ക്കേ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്ത്. 14 പന്തുകളില്‍ അഞ്ച് റണ്‍സാണു താരം നേടിയത്. കാഗിസോ റബാദയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെ പ്രതീക്ഷ സമ്മാനിച്ച യശസ്വി ജയ്‌സ്വാളും (17) പുറത്തായി. ശുഭ്മാന്‍ ഗില്ലും (2) നിരാശപ്പെടുത്തി. വിരാട് കോലിയും ശ്രേയസ് അയ്യരും പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ആ പോരാട്ടവും അധികം നീണ്ടില്ല. 31 റണ്‍സെടുത്ത ശ്രേയസിനെയും 38 റണ്‍സെടുത്ത കോലിയേയും മടക്കിയ റബാദ ഇന്ത്യയെ പ്രതിരോധത്തിലാക്കി. പിന്നാലെ അശ്വിനെ മടക്കി റബാദ വിക്കറ്റ് നേട്ടം നാലാക്കി. ഏഴാം വിക്കറ്റില്‍ കെ.എല്‍. രാഹുല്‍ ശാര്‍ദുല്‍ താക്കൂര്‍ സഖ്യം 43 റണ്‍സ് ചേര്‍ത്തു. 24 റണ്‍സെടുത്ത ശാര്‍ദുലിനെ മടക്കിയ റബാദ വിക്കറ്റ് നേട്ടം അഞ്ചാക്കി.

Top