ഇന്ത്യയ്ക്ക് ആറു വിക്കറ്റ് നഷ്ടം; ക്രീസിൽ കോലിയും അശ്വിനും

ചെന്നൈ: ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 420 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെന്ന നിലയില്‍. ക്യാപ്റ്റന്‍ വിരാട് കോലി (45*), ആര്‍. അശ്വിന്‍ (2*) എന്നിവരാണ് ക്രീസില്‍. ഒരു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് സ്‌കോര്‍ 58-ല്‍ എത്തിയപ്പോള്‍ ചേതേശ്വര്‍ പൂജാരയെ(15) നഷ്ടമായി. ജാക്ക് ലീച്ചാണ് പൂജാരയെ മടക്കിയത്.

പിന്നാലെ ശുഭ്മാന്‍ ഗില്ലിനെയും (50) അജിങ്ക്യ രഹാനെയേയും(0) ഋഷഭ് പന്തിനെയും(11) ജെയിംസ് ആന്‍ഡേഴ്‌സണ്‍ മടക്കി. ആദ്യ ഇന്നിങ്‌സില്‍ മികച്ച പ്രകടനം പുറത്തെടുത്ത വാഷിങ്ടണ്‍ സുന്ദറിനെ (0) ഡോം ബെസ്സും പുറത്താക്കി. 12 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് പുറത്തായ മറ്റൊരു താരം. നാലു വിക്കറ്റുകള്‍ മാത്രം ശേഷിക്കേ വിജയത്തിലേക്ക് ഇന്ത്യയ്ക്ക് ഇനിയും 276 റണ്‍സ് കൂടി വേണം.

രണ്ടാം ഇന്നിങ്‌സിൽ 178 റണ്‍സിലാണ് ഇംഗ്ലണ്ടിന്റെ കളി അവസാനിച്ചത്. ആറു വിക്കറ്റ് വീഴ്ത്തിയ ആര്‍. അശ്വിനാണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഷഹബാസ് നദീം രണ്ടു വിക്കറ്റ് വീഴ്ത്തി. 32 പന്തില്‍ 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഡൊമിനിക് സിബ്ലി (16), ഡാനിയല്‍ ലോറന്‍സ് (18), ബെന്‍ സ്റ്റോക്ക്സ് (7), ഒലി പോപ്പ് (28), ജോസ് ബട്ട്‌ലര്‍ (24), ഡൊമിനിക് ബെസ്സ് (25), ജോഫ്ര ആര്‍ച്ചര്‍ (5), ആന്‍ഡേഴ്‌സന്‍ (0) എന്നിവരാണ് പുറത്തായ താരങ്ങള്‍.

Top