സെഞ്ചുറി നേട്ടവുമായി രോഹിത്; രഹാനെയ്ക്ക് അർദ്ധ സെഞ്ചുറി

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ചുറി നേട്ടവുമായി രോഹിത് ശര്‍മ. 190 പന്തുകളില്‍ നിന്നും 14 ഫോറുകളും രണ്ട് സിക്‌സുകളുമടക്കമാണ് രോഹിതിന്റെ സെഞ്ചുറി. 136 റണ്‍സാണ് കൂട്ടിയത്. രോഹിത്തിന്റെ മികവിൽ തകര്‍ച്ചയില്‍ നിന്നും കരകയറുകയാണ് ഇന്ത്യ.

104 പന്തില്‍ അർദ്ധ സെഞ്ചുറി നേടിയ അജിങ്ക്യ രഹാനെയും രോഹിതുമാണ് ക്രീസിൽ. ടെസ്റ്റില്‍ രോഹിത് നേടുന്ന ഏഴാം സെഞ്ചുറിയാണിത്. ആദ്യദിനം മൂന്നാം സെഷന്‍ പുരോഗമിക്കുമ്പോള്‍ ഒന്നാം ഇന്നിംഗ്‌സില്‍ മൂന്നു വിക്കറ്റുകള്‍ നഷ്‌ടത്തിൽ 60 ഓവറില്‍ 207-3 എന്ന നിലയിലാണ് ഇന്ത്യ. ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഇംഗ്ലണ്ടിനായി ഒലി സ്‌റ്റോണ്‍, ജാക്ക് ലീച്ച്, മോയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. കോലിയെ മോയിൻ അലി മികച്ച ഒരു പന്തിലൂടെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. 58 പന്തുകളിൽ നിന്നും 21 റൺസെടുത്ത ചേതേശ്വർ പൂജാരയെ ജാക്ക് ലീച്ചാണ് മടക്കിയയച്ചത്. രോഹിത് ശർമയ്ക്കൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് പൂജാരയുടെ മടക്കം. മൂന്ന് പന്ത് നേരിട്ട ശുഭ്മാൻ ഗില്ലിനെ പൂജ്യനാക്കി ഇംഗ്ലണ്ടിന്റെ ഓലി സ്റ്റോൺ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.

Top