മൂന്നാം ടെസ്റ്റ്; ഇന്ത്യയ്‌ക്കെതിരെ 166 റണ്‍സെടുത്ത് ഓസ്‌ട്രേലിയ

സിഡ്‌നി: ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിൽ തുടക്കത്തിലെ വിക്കറ്റ് നഷ്ടത്തിന് ശേഷം ഓസ്‌ട്രേലിയ മികച്ച നിലയില്‍. മഴ മൂലം മത്സരം 55 ഓവറുകളാക്കി ചുരുക്കിയപ്പോൾ ഓസിസ് ആദ്യ ഇന്നിങ്‌സില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. അർധ സെഞ്ചുറി നേടിയ മാര്‍നസ് ലബുഷെയ്‌നിന്റെയും (67) അരങ്ങേറ്റ താരം വില്‍ പുകോവ്‌സ്‌കിയുടെയും (62) ബാറ്റിങ് മികവിലാണ് ഓസിസ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ആദ്യ ദിവസത്തെ കളിയവസാനിക്കുമ്പോള്‍ ഒസീസിന് വേണ്ടി ലബുഷെയ്നൊപ്പം 31 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് പുറത്താവാതെ നില്‍ക്കുന്നത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസിസിന്റെ സ്‌കോര്‍ബോര്‍ഡ് ആറില്‍ നില്‍ക്കെ അഞ്ച് റണ്‍സ് മാത്രമെടുത്ത ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ മുഹമ്മദ് സിറാജ് മടക്കി. പിന്നീട് 7.1 ഓവറില്‍ മഴ പെയ്തതോടെ കളി നിർത്തി വെച്ചു. പിന്നീട് പുനരാരംഭിച്ച കളിയിൽ പുകോവ്‌സ്‌കി ലബുഷെയ്ന്‍ സഖ്യം സെഞ്ചുറി പടുത്തുയര്‍ത്തി. അരങ്ങേറ്റക്കാരനായ നവ്ദീപ് സെയ്‌നിയാണ് പുകോവ്‌സ്‌കിയുടെ വിക്കറ്റെടുത്തത്. പുകോവ്‌സ്‌കി പുറത്തായിട്ടും മറുവശത്ത് ലബുഷെയ്ന്‍ അനായാസം ബാറ്റ് ചെയ്തു. സ്റ്റീവ് സ്മിത്ത് കൂടി വന്നതോടെ ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 150 കടത്തി. സൈനിയുടെയും പുകോവ്‌സ്‌കിയുടെയും അരങ്ങേറ്റ മത്സരമാണിത്.

Top